വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്ല (55), ഇവരുടെ പേരക്കുട്ടി ഹേമശ്രീ (3) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് കാട്ടാന ആക്രമണം ഉണ്ടായത്.
കോയമ്പത്തൂരിലെ വാൽപ്പാറ വാട്ടർഫാൾ എസ്റ്റേറ്റിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. അപ്പോഴാണ് ആനയെത്തി മുറിയുടെ ജനല്‍ തകര്‍ത്തത്. ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ അസ്ല പേരക്കുട്ടിയെ എടുത്ത് ഓടി രക്ഷപ്പെടാന്‍ വീടിന്റെ വാതില്‍ തുറന്നതോടെ ആനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു.
അസ്ലയെ ആന ചവിട്ടി തെറിപ്പിച്ചു. ഇതോടെ ഹേമശ്രീ നിലത്ത് വീഴുകയായിരുന്നു. നിലത്ത് വീണ കുട്ടിയെ ആന ചവിട്ടി. ഇതോടെ ഗുരുതര പരിക്കേറ്റ ഹേമശ്രീ തത്ക്ഷണം മരിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അസ്ലയെ നാട്ടുകാര്‍ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട സ്ഥലത്താണ് വീടുള്ളത്. അതുകൊണ്ട് കാട്ടാന ആക്രമണ വിവരം പുറത്തറിയാന്‍ സമയം എടുത്തു. പിന്നീട് വിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് വിവരം അറിഞ്ഞ് വനം വകുപ്പ് സ്ഥലത്തെത്തിയത്. പിന്നാലെ വീട്ടിലുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.