കൊല്ലം: കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മരിച്ചത് കിണറിന്റെ കൈവരി തകർന്ന്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, നെടുവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ എന്നിവരാണ് മരിച്ചത്.
പുലർച്ചയോടെ കിണറ്റിൽ ചാടിയ അർച്ചനയെ രക്ഷിക്കാനാണ് ഫയർഫോഴ്സ് സംഘം എത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന. രാത്രി പന്ത്രണ്ടരയോടെ നടുവത്തൂരിനടുത്ത് യുവതി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം അവിടേക്ക് എത്തുകയായിരുന്നു. ഈ യൂണിറ്റിൽ ഉണ്ടായിരുന്നയാളാണ് മരിച്ച സോണി. ഏകദേശം 80 അടി താഴ്ചയുള്ള പഴയ കിണറായിരുന്നു. ഫയർ ഫോഴ്സ് എത്തുന്നതിനിടെ അർച്ചനയുടെ രണ്ടു മക്കളും ശിവകൃഷ്ണനും കിണറ്റിന്റെ വക്കിലുണ്ടായിരുന്നു.
രക്ഷാപ്രവർത്തനം നടത്തി യുവതിയുമായി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ശിവകൃഷ്ണൻ ടോർച്ച് അടിക്കുന്നതിനായി കിണറ്റിന്റെ കൈവരിയിലേക്ക് വരുകയും, കൈവരി ഉൾപ്പെടെ തകർന്ന് കിണറ്റിലേക്ക് വീഴുകയും ചെയ്തു. മൂന്ന് പേരെയും കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.