വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും കത്തയച്ചത്. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.
അതേസമയം, ദുരന്തത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻ ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് കത്ത് നൽകി. മരുന്ന് കുറിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിന്ത്വാരയിൽ ഐഎംഎ അനിശ്ചിതകാല സമരം തുടങ്ങി. മരുന്ന് ഉൽപാദിപ്പിച്ച ശ്രഷൻ ഫാർമ കമ്പനിയുടെ ഉടമസ്ഥരെ അറസ്റ്റ് ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നീക്കം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം ഇതിനായി തമിഴ്നാട്ടിലെത്തിയെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.