അരിക്കുളം ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേർന്ന് ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135 വാർഷികം ആഘോഷിക്കുന്നു.ഒക്ടോബർ 11 ന് കാരയാട് മാണി മാധവ ചാക്യാർ കലാപഠന കേന്ദ്രത്തിലാണ് ചടങ്ങ്.വൈകിട്ട് മൂന്നുമണിക്ക് നോവലിസ്റ്റും മയ്യഴിയുടെ കഥാകാരനുമായ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.ഡോ. പി. പവിത്രൻ,ഇ .പി . രാജഗോപാലൻ,ജിസ ജോസ്,പ്രൊഫസർ സി.പി അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.
തിക്കോടി പഞ്ചായത്തിലെ പള്ളിക്കര ചെറുവലത്ത് ചാത്തുനായര്‍ എഴുതിയ നോവലാണ് മീനാക്ഷി.കുന്ദലത പിറന്നത് 1887ല്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഇന്ദുലേഖ’ വന്നു. അടുത്തകൊല്ലം മീനാക്ഷിയും. മീനാക്ഷിക്ക തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു- ‘ഇന്ദുമതീസ്വയംവരം’. 1890ലാണ് ഈ രണ്ടു കൃതികളും പുറത്തിറങ്ങിയത്. ഈ നോവലുകളെ പരിഹസിച്ചുകൊണ്ട് 1892ല്‍ പുറത്തുവന്ന പറങ്ങോടി പരിണയം എന്ന കൃതിയും കോഴിക്കോട്ടു നിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍ നിന്നാണെന്നതിനാല്‍ മലയാള സാഹിത്യ കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തം.
മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്നു കരുതുന്ന കുന്ദലത റാവു ബഹദൂര്‍ ടി .എം അപ്പു നെടുങ്ങാടി എഴുതിയതാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ഒ. ചന്തുമേനോനാണ് ഇന്ദുലേഖയുടെ കര്‍ത്താവ് (1889). ചാത്തുനായര്‍ 1890ല്‍ മീനാക്ഷി പ്രസിദ്ധീകരിച്ചു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പി.സി അമ്മാവന്‍ രാജയാണ് ഇന്ദുമതി സ്വയംവരത്തിന്റെ രചയിതാവ്. ഈ നോവലും ഇതേ വര്‍ഷം – 1890ല്‍ തന്നെ.
പക്ഷേ ആദ്യനോവല്‍ എന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന നിലയ്ക്ക് ഇന്ദുലേഖയും മലയാള സാഹിത്യത്തില്‍ പ്രചാരം നേടിയപ്പോള്‍ മീനാക്ഷിക്ക് എന്തുകൊണ്ടോ അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെ പോയി.
തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ ഒരു ഭൂകുടുംബത്തില്‍ ജനിച്ച ചാത്തുനായര്‍ ഉന്നതവിദ്യാഭ്യാസം നേടി കോഴിക്കോട് ബിഇഎം സ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായി. 1890 മാര്‍ച്ചില്‍ ആരംഭിച്ച മീനാക്ഷിയുടെ രചന നവംബറില്‍ പൂര്‍ത്തിയാക്കിയതായി നോവലിന്റെ ആമുഖത്തില്‍ ചാത്തുനായര്‍ പറയുന്നു.
സവര്‍ണരായ സ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നി പറയുകയും 19ാം നൂറ്റാണ്ടില്‍ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഉന്നതകുലജാതയായ ഭാര്യയെ കോഴിക്കോട്ട് താന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടു വന്നു താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടിവന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണ സമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് വരാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. അത് ലംഘിക്കുന്നവരെ സമുദായത്തില്‍നിന്നും പുറത്താക്കിയിരുന്നു. ചാത്തുനായരുടെ ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും ഈ മാനഹാനി നേരിടേണ്ടി വന്നു.







