ആലപ്പുഴ : സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.
പരാതി രഹിതമായ കലോത്സവമാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്വർണ്ണക്കപ്പ് തൃശൂരിലായതിനാൽ, ഘോഷയാത്ര തിരുവനന്തപുരം, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് തൃശൂരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. സ്കൂൾ കായികമേള ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കും. കളരിപ്പയറ്റ് മത്സരവും പരിപാടിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിനാൽ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണെന്നും നിരവധി അപേക്ഷകൾ വന്നതിനാൽ വിഷയത്തിൽ പുനഃപരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട്, പത്ത് വർഷം ജോലി ചെയ്ത ശേഷം അധ്യാപകരെ പിരിച്ചുവിടുന്നത് അനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആധാറിന് പകരം ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ മറ്റ് രേഖകൾ പരിഗണിക്കാനാകുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുമുണ്ട്.