കുന്നംകുളം , ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ സി.സി.ടി.വി. യിലൂടെ കണ്ടതോടെ വ്യാപകമായ പ്രതിഷേധം ഉയരുകയായിരുന്നു. നിരവധി പോലീസ് മർദ്ദനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് നാം ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത്. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ചൊവ്വന്നൂരും ബോക്ക് കോൺഗ്രസ്സ് അദ്ധ്യക്ഷൻ അഡ്വ. സി. ബി. രാജീവും കാട്ടിയ നിശ്ചയ ദാർഢ്യവും നിയമ പോരാട്ടവും ശ്രദ്ധേയമാണ്. സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വരാൻ നിമിത്തമായത് ഇരുവരുടെയും ഇച്ഛാശക്തി തന്നെയാണ്.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന പ്രാകൃതമായ മർദ്ദനത്തെ മനസ്സു കൊണ്ടെങ്കിലും അപലപിക്കാത്തവരായി ആരും കാണുകയില്ല.
ഇന്ത്യൻ പോലീസ് സംവിധാനത്തെ കുറിച്ച് പഠിക്കാൻ ശ്രമിച്ച ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ കേരള പോലിസ് സേനയെക്കുറിച്ച് അഭിമാനം തോന്നിയ സന്ദർഭങ്ങൾ ഏറെയാണ്.
ഇന്ത്യക്ക് മുഴുവൻ മാതൃകയായി കേരള പോലീസ് ശിരസ്സ് ഉയർത്തി നിൽക്കുന്നു എന്നതിൽ സന്തോഷിക്കാതിരിക്കാൻ കഴിയില്ല. കുറ്റാന്വേഷണത്തിൽ, നിയമ സമാധാന പരിപാലനത്തിൽ, അന്തസ്സുറ്റ പെരുമാറ്റത്തിൽ എല്ലാം നാം മുൻനിരയിൽ തന്നെയായിരുന്നു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായ പലരും അഖിലേന്ത്യാ തലത്തിൽ പ്രശസ്തിയുടെ കിരീടം ചൂടിയവർ തന്നെ. കൃത്യനിർവ്വഹണ വൈഭവം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ചരിത്രം രചിച്ചവരാണ് അവരിൽ പലരും. ഭരണഘടനയോടും പൊതു സമൂഹത്തോടും കൂറും പ്രതിബദ്ധതയും കാട്ടിയ നിരവധി ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നാടാണ് കേരളം. കിടയറ്റ മിടുക്കും അന്തസ്സും ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച നീതി ബോധമുള്ള കുറെ വനിതാ ഐ.പി.എസ്. ഓഫീസർമാരെയും ഓർക്കുന്നു.
പക്ഷെ, സമീപകാലത്ത് കേരള സർവ്വീസിലുള്ള ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വരുത്തി വെച്ച കളങ്കം അത്ര പെട്ടെന്ന് കഴുകി കളയാൻ കഴിയില്ല.
പുരാവസ്തു തട്ടിപ്പുകാരനായ ഒരു കുപ്രസിദ്ധ കുറ്റവാളിയെ തിരിച്ചറിയാൻ കഴിയാതെ പോയ അന്നത്തെ ഡി.ജി.പി.യെയും മറ്റ് ഐ.പി.എസ്സ് കാരെയും മറക്കാൻ കഴിയുമോ? രാഷ്ട്രീയക്കാർ അവിടെ പതിവു സന്ദർശനം നടത്താറുണ്ട് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ നിങ്ങൾക്ക് കഴിയുമോ. കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകേണ്ട നിങ്ങളെ ഓർത്ത് കേരളം ലജ്ജിക്കുന്നു. അവിഹിത സമ്പാദ്യക്കാരും കളങ്കിതരായ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾ ചൂണ്ടിക്കാണിക്കാൻ എത്ര സംഭവങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ചിലരെ പിടികൂടിയ ജീർണതയുടെ ആഴം നമുക്ക് ബോധ്യപ്പെടണമെങ്കിൽ ഈ കൂട്ട്കെട്ട് തിരിച്ചറയേണ്ടതുണ്ട്. ആർ.എസ്. എസ്. സർസംഘചാലക് മോഹൻ ഭഗത്ത് കഴിഞ്ഞാൽ ശ്രേണിയിൽ രണ്ടാമനായ ദത്താത്രെയ ഹോസബല്ലയെ എ.ഡി.ജി.പി. പദവിയിലിരുന്ന് രാഷ്ട്രീയ ദൂതനായി കാണുന്ന വാർത്ത! എന്തൊരു ദുരവസ്ഥ.
പെൻഷൻ പറ്റി പിരിഞ്ഞ ഡി.ജി.പി. മാരിൽ ചിലർ പുനരധിവസിക്കപ്പെട്ടിരിക്കുന്നു. ഉന്നത റിട്ടയേർഡ് ഉദ്യോഗസ്ഥന്മാരുടെ മേച്ചിൽപുറമായി കേരളം മാറി കഴിഞ്ഞു. നികുതിദായകൻ്റെ ചെലവിലാണ് ഇവരെ തീറ്റിപ്പോറ്റുന്നത്. ഇവരിൽ പലരും മോഡി സർക്കാറിന് വിശ്വസ്തർ കൂടിയാണ്. നിരവധി കേസ്സുകൾ ഡെമൊക്ലസിൻ്റെ വാളു പോലെ മുഖ്യമന്ത്രിയുടെ തലക്കു മുകളിൽ തൂങ്ങി നിൽക്കുമ്പോൾ , മറ്റെന്ത് ചെയ്യും? ആത്മാഭിമാന ബോധമുള്ള എത്രയെത്ര കേരളീയരായ മുൻ ഐ.പി.എസ്. ഉന്നത ഉദ്യോഗസ്ഥർ റിട്ടയർമെൻ്റ് കഴിഞ്ഞ ശേഷം ഇവിടെ തന്നെയുണ്ട്. അവരുടെ പ്രാഗത്ഭ്യം കേരളം തിരിച്ചറിഞ്ഞതാണ്. പോലീസ് സേനയ്ക്ക് അഭിമാനം ചാർത്തിയവർ. അവർ അവിഹിത സമ്പാദ്യക്കാരുടെ ആശ്രിതരോ അതിഥികളോ അല്ല. ഇന്ത്യൻ പോലീസ് സർവ്വീസിൻ്റെ ഗരിമ ഉയർത്തിപ്പിടിച്ചവരാണ് അവരൊക്കെ.
ബഹു മുഖ്യമന്ത്രി, താങ്കൾ കഴിഞ്ഞ 10 വർഷത്തോളമായി ആഭ്യന്തര വകുപ്പ് മന്ത്രിയായിട്ട്. ആരാണ് യഥാർത്ഥത്തിൽ ഈ വകുപ്പ് നിയന്ത്രിക്കുന്നത്. നാഥനില്ലാ കളരിയും കുത്തഴിഞ്ഞ പുസ്തകവുമായി ഈ വകുപ്പിനെ മാറ്റിയത് താങ്കളെല്ലേ. 40 പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന, പോകുന്നിടത്തൊക്കെ ഉന്നത ഐ.പി.എസ്. കാരുടെ സല്യൂട്ടിനായി കാത്തിരിക്കുന്ന മുഖ്യമന്ത്രിയായി എത്രകാലം ഇങ്ങിനെ മുന്നോട്ട് പോകും.
കേരളത്തിലെ പോലീസ് സേനയിൽ ഇപ്പോഴും ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥന്മാരും സ്റ്റേഷൻ ഓഫീസർമാരും നീതി ബോധമുള്ളവരാണ്.
പോലീസ് സ്റ്റേഷനുകളെ യഥാർത്ഥ ജനസൗഹൃദ പോലീസ് സ്റ്റേഷനുകളാക്കി മാറ്റുന്നതിന് രാപ്പകൽ വിശ്രമമില്ലാതെ പണിയെടുക്കുന്ന പതിനായിരക്കണക്കിന് പോലിസുകാർ ഇവിടെയുണ്ട്. ഊണും ഉറക്കവും ഇല്ലാതെ പ്രവർത്തിക്കുന്ന പോലിസുകാരുടെ മാനസിക സംഘർഷങ്ങൾ, പിരി മുറുക്കങ്ങൾ കണ്ടില്ലെന്ന് നടിക്കുകയല്ല, പരിഹരിക്കുകയാണ് വേണ്ടത്.
നീതിപൂർവ്വകവും നിർഭയവുമായി ജന സേവനം നടത്തുന്ന പോലീസ് സേന. അതാണ് കേരളം ആഗ്രഹിക്കുന്നത്. 1957 ലെ ഇ.എം എസ് . ഭരണകാലത്ത് നിലനിന്ന സെൽ ഭരണം ഓർമ്മയുണ്ടല്ലോ. അത് ജനം വലിച്ചു താഴെയിട്ട ചരിത്രം താങ്ങൾക്ക് ഓർമ്മയില്ലേ? കാലത്തിൻെറ ചുവരെഴുത്ത് ഇപ്പോഴും തെളിഞ്ഞു തന്നെ നിൽക്കുന്നു. വിവേകം താങ്കളെ നേർവഴി നടത്തട്ടെ.