ഓണക്കാലത്ത് സപ്ലൈകോയ്ക്ക് റിക്കാർഡ് വില്‍പ്പന

ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു. ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്നലെ നടന്നത്. ഈ വര്‍ഷം 300 കോടിയുടെ വില്‍പ്പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചത്. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ എത്തിയതായാണ് കണക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും. എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈകോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്ന് ജി ആര്‍ അനില്‍ പറഞ്ഞു.

ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കുന്നു. 92.8 ലക്ഷം കിലോ ഗ്രാം അരി ഈ മാസം വിൽപന നടത്തി. മറ്റ് പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ ഒരു വൻനിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും ഓണത്തിന് പ്രത്യേകമായി നൽകുന്നുണ്ട്. സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും വലിയ പ്രതികരണമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.