താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരെ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും ഇന്നലെ രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചിരുന്നുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ആരോഗ്യ അവസ്ഥ മോശമാകുകയും വൈകുന്നേരത്തോടെ കുട്ടി മരിക്കുകയും ചെയ്തു. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. അതേസമയം പെൺകുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സർവേ തുടങ്ങി.
എന്നാൽ, പനി ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. ആശുപത്രിയിൽ വച്ച് രക്ത പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. രക്തത്തിൽ കൗണ്ട് അൽപം ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അതേസമയം, പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആരോഗ്യ വകുപ്പ് പനി സർവേ നടത്തുന്നുണ്ട്.