കണ്ണൂര്‍: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകല്‍പനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ അഷ്മിലാ ബീഗം അര്‍ഹയായി. 25000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാതൃഭൂമി സബ് എഡിറ്റര്‍ രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂര്‍ പ്രസ്‌ക്ലബും രജിത് റാം സുഹൃദ്‌സംഘവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.
മാതൃഭൂമി ദിനപത്രത്തില്‍ 2024 ആഗസ്ത് 6 ന് വയനാട് പ്രാദേശിക എഡിഷനില്‍ പ്രസിദ്ധീകരിച്ച നാലാം പേജാണ് അവാര്‍ഡിന് അര്‍ഹമായത്. മനോരമ ട്രെയിനിംഗ് ഡയരക്ടർ പി ഉബൈദുല്ല, മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റര്‍ ടി സുരേഷ്ബാബു, ചന്ദ്രിക റിട്ട. അസിസ്റ്റന്റ് എഡിറ്റര്‍ ഒ ഉസ്മാന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രിയും കേരള മീഡിയ അക്കാദമിയില്‍നിന്ന് ഡിപ്ലോമയും നേടിയ അഷ്മില ബീഗം വയനാട് വെള്ളമുണ്ട സ്വദേശിയാണ്. അബ്ദുല്‍ അസീസ്-എ ആയിഷ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഹഫ്‌സ, റോഷ്‌ന.