കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ വന്യമൃഗ ആക്രമണങ്ങൾ കാരണം സാധാരണ ജനജീവിതം ദുസ്സഹമായിരിക്കുകയാണ് കാർഷികവിളകൾ നശിപ്പിക്കുന്നു എന്ന് മാത്രമല്ല നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ആക്രമണ പരമ്പരകൾ വ്യാപിച്ചിരിക്കുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത സാഹചര്യത്തിൽ നിരവധി കുടുംബങ്ങൾ, തങ്ങൾ വർഷങ്ങളായി കഠിനാധ്വാനം നടത്തി സ്വരൂപിച്ച മുഴുവൻ വസ്തുവകകളും ഇട്ടെറിഞ്ഞ് സുരക്ഷിതമായി ഇടം തേടി പോകേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്.
ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ ഈ വിഷയത്തെ നിസ്സാരവൽക്കരിക്കുന്നു എന്ന് മാത്രമല്ല രാഷ്ട്രീയവൽക്കരിക്കാനും ശ്രമിക്കുകയാണ്. ഉത്തരവാദിത്വം നിർവഹിക്കാതെ കേന്ദ്ര നിയമത്തിന്റെ ന്യൂനതകൾ പർവതീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് പകരം നിയമസഭ പാസാക്കിയ പ്രമേയം അടിസ്ഥാനമാക്കിയുള്ള കേന്ദ്ര നിയമ ഭേദഗതി യാഥാർത്ഥ്യമാക്കി കിട്ടാനുള്ള ശ്രമങ്ങൾ പോലും സംസ്ഥാന സർക്കാർ നടത്തുന്നില്ല. നിലവിലുള്ള സോളാർ വേലികളും ട്രഞ്ചുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും കൃത്യമായ പരിപാലനം ഇല്ലാത്തതു കാരണം തകർച്ചയിലാണ്.
കാട്ടാന ഭീതിയിൽ ദിവസം മുഴുവൻ ഒരു മലയോര ഗ്രാമം മുൾമുനയിൽ നിന്നിട്ടും ക്രിയാത്മകമായി പ്രതികരിക്കാതിരുന്ന ഭരണസംവിധാനത്തെ ഓർത്ത് അതിനു നേതൃത്വം കൊടുക്കുന്നവർ ലജ്ജിക്കുകയെങ്കിലും വേണം.
വന്യജീവി ആക്രമണത്തിനോടൊപ്പം തെരുവുനായ ആക്രമണം മൂലമുള്ള ഗുരുതര സാഹചര്യവും കണക്കിലെടുത്ത് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടിയെടുക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു