കണ്ണൂർ : പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർതൃ വീട്ടിൽ നേരിട്ടത് വലിയ മാനസിക പീഡനം ആണെന്നും ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല എന്നും കുറിപ്പിൽ പറയുന്നു. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടു.
‘‘ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. എന്നെയും കുട്ടിയെയും അമ്മയുടെ വാക്കു കേട്ട് ഭർത്താവ് കമൽ രാജ് വീട്ടിൽനിന്ന് ഇറക്കിവിട്ടു. മകനെ അവർക്ക് വേണമെന്ന സമ്മർദം സഹിക്കാൻ പറ്റിയില്ല. എന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണ്. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്. അവർ എന്നോടു പോയി ചാകാൻ പറഞ്ഞു. ഭർതൃമാതാവ് എപ്പോഴും വഴക്കു പറയും. എന്നെയും ഭർത്താവിനെയും എപ്പോഴും തമ്മിൽ തല്ലിക്കും.’’ എന്നും കുറിപ്പിൽ പറയുന്നു. പിഎസ്‌സി പരീക്ഷയുടെ ഹാൾ ടിക്കറ്റിലെഴുതിയ കുറിപ്പാണ് പുറത്തുവന്നത്.
റീമയുടെ ആത്മഹത്യക്കു പിന്നാലെ, തന്റേയും കുഞ്ഞിന്റേയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്ന റീമയുടെ വാട്സാപ്പ് സന്ദേശവും കണ്ടെടുത്തിരുന്നു. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള പുഴയിൽ രാത്രി ഒരു മണിയോടെയാണ് റീമ മകനുമായി സ്‌കൂട്ടിയില്‍ സ്ഥലത്തെത്തുകയും മകനെ ബെല്‍റ്റുമായി ശരീരത്തില്‍ ബന്ധിച്ച ശേഷം മകന്‍ റിഷബുമായി റീമ പുഴയിലേക്ക് എടുത്തുചാടുകയും ചെയ്യുകയായിരുന്നു എന്നാണ് വിവരം. മീൻ പിടിക്കാനായി എത്തിയവരാണ് സംഭവം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്.