മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ വേദസപ്താഹത്തിന് സമാപ്തി

കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ വേദമഹാമന്ദിരത്തിൽ സംഘടിപ്പിച്ച വേദസപ്താഹത്തിന് അഷ്ടാവധാനസേവയോടെ പരിസമാപ്തിയായി. വേദനാരായണന് എട്ട് തരത്തിലുള്ള സേവകള്‍ സമര്‍പ്പിക്കുന്ന ചടങ്ങാണ് അഷ്ടാവധാനസേവ. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്‌തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് എട്ടു സേവകള്‍. മുറജപത്തിനും ഇഷ്ടികൾക്കും നേതൃത്വം നല്‍കിയ ശ്രൗതപണ്ഡിതൻ കേശവ അവധാനിയുടെ നേതൃത്വത്തിലാണ് വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്‌തോത്രം എന്നിവയുടെ സേവ സമര്‍പ്പിച്ചത്. കാശ്യപ സെൻ്റർ ഫോർ വേദിക് സ്റ്റഡീസ് ഡയറക്ടർ വേദലക്ഷ്മി എം.ആര്‍ ഗീതവും അനഘ ശശിധരൻ നൃത്തവും കൃഷോഭ് ആന്‍ഡ് പാര്‍ട്ടി വാദ്യവും സമര്‍പ്പിച്ചു. അഷ്ടാവധാനസേവയ്ക്ക് മുൻപായി നടന്ന മുറജപത്തിൽ യജുർവേദീയമായ കാഠകത്തിലെ ക്ഷുദ്രചയനത്തിൻ്റെ വിധിവിധാനങ്ങൾ, ആരണ്യകത്തിലെ അരുണ- കേതുക ചയനം, സ്വാധ്യായപ്രശ്നം, പ്രവർഗ്യപ്രശ്നം, പിതൃമേധപ്രശ്നം എന്നിവയും വിശിഷ്ട സൂക്തങ്ങളും പാരായണം ചെയ്തു. മുറജപം, പ്രത്യേക ഇഷ്ടികൾ, സർവൈശ്വര്യഹോമം, ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിലുള്ള ജ്ഞാനയജ്ഞം എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്ന വേദസപ്താഹം.

Leave a Reply

Your email address will not be published.