മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്

കഥകളി സംഗീതത്തിന്റെ കുലപതി, വൃത്തി, ശുദ്ധി, ആധികാരികത എന്നിവ മുറുകെപ്പിടിച്ച് കഥകളി സംഗീതത്തിന്റെ കാവലാളായി മാറിയ ഭാവ ഗായകൻ ശ്രീ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ഗുരു ചേമഞ്ചേരി പുരസ്കാരം. പാട്ടും വേഷവും സമഞ്ജസമായി ഇണക്കിച്ചേർക്കാൻ ശ്രീ മാമ്പിയാശാനുള്ള സാമർത്ഥ്യം ഏറെ പ്രശസ്തമാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായി പൂമുള്ളി മനയിലാണ് സംഗീതാഭ്യസനത്തിൽ ഹരിശ്രീ കുറിച്ചത്.
പിന്നീട് 1957 ൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി എത്തി. കഥകളി സംഗീത മേഖലയിലെ പ്രഭാ ഗോപുരങ്ങളായ നീലകണ്ഠൻ നമ്പീശൻ, കാവുങ്ങൽ മാധവ പണിക്കർ, ശിവരാമൻ നായർ എന്നിവരുടെ ശിക്ഷണം മാടമ്പിയാശാനിലെ ഭാവ ഗായകനെ സ്ഫുടം ചെയ്തെടുത്തു.
പിന്നീട് സമകാലീനരായ ശങ്കരൻ എമ്പ്രാന്തിരി, തിരൂർ നമ്പീശൻ, കലാമണ്ഡലം ഹൈദരാലി എന്നിവരോടൊപ്പം പങ്കിട്ട അരങ്ങുകൾ മാടമ്പിയാശാൻ എന്ന വിളിപ്പേരിൽ കഥകളി സംഗീത മേഖലയിൽ ഒരു സംഗീത കുലപതിയുടെ പിറവിക്കു കാരണമായി.
പേരൂർ ഗാന്ധി സേവാ സദനം, കേരള കലാമണ്ഡലം എന്നിവിടങ്ങളിലെ അധ്യാപനം ഈ മഹാഗുരുവിന് ഒരു പാട് ശിഷ്യ പ്രശിഷ്യരുടെ ആദരം,സ്നേഹം എന്നിവ സമ്മാനിച്ചു.
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, പട്ടിക്കാം തൊടി രാവുണ്ണി മേനോൻ പുരസ്കാരം, മുകുന്ദ രാജ പുരസ്കാരം, വാഴേങ്കട കുഞ്ചുനായർ അവാർഡ് തുടങ്ങി 25 ലേറെ പുരസ്കാരങ്ങൾ മാടമ്പിയാശാന് ലഭിച്ചിട്ടുണ്ട്. പാലക്കാടു ജില്ലയിൽ ശ്രീകൃഷ്ണപുരത്ത് 1943 ൽ ശങ്കരൻ മ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനനം.
ഇപ്പോൾ ചെറുതുരുത്തിയിൽ . താമസം. മാടമ്പിയാശാന് ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള മൂന്നാമത് പരസ്കാരം ആഗസ്ത് രണ്ടാം വാരത്തിൽ സമ്മാനിക്കുമെന്ന് കഥകളി വിദ്യാലയം ഭാരവാഹികൾ അറിയിച്ചു. കലാമണ്ഡലം മോഹന കൃഷ്ണൻ, സുനിൽ തിരുവങ്ങൂർ, Dr. ദീപ്ന. പി നായർ എന്നിവർ അംഗങ്ങളായ ജൂറി ഏക കണ്ഠമായാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published.