ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ നീളും. ആകെ 263 പോളിങ് സ്റ്റേഷനുകളിലായി രണ്ട് ലക്ഷത്തി 32,381 വോട്ടര്‍മാരാണുള്ളത്. ഒരു ലക്ഷത്തി 13,613 പുരുഷന്മാരും ഒരു ലക്ഷത്തി 18,760 സ്ത്രീകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമുണ്ട്. നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിയമസഭാ മണ്ഡലം. യു.ഡി.എഫിലെ ആര്യാടന്‍ ഷൗക്കത്ത്, എല്‍.ഡി.എഫിലെ എം.സ്വരാജ്, എന്‍.ഡി.എ യിലെ. മോഹന്‍ ജോര്‍ജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. എല്‍.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച പി.വി.അന്‍വര്‍ എം.എൽ.എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23 നാണ് വോട്ടെണ്ണല്‍.
