ചെറിയ ഇടവേളയിൽ രണ്ട് അസാധാരണ കപ്പൽ ദുരന്തങ്ങൾ – മുല്ലപ്പള്ളി രാമചന്ദ്രൻ

രണ്ടു ചരക്കു കപ്പലുകളാണ് കേരള തീരത്ത് സമീപ ദിവസങ്ങളിൽ തീപ്പിടിച്ച് തകർന്ന് പോയത്. മെയ് മാസം 24 ന് ലൈബീരിയയുടെ പതാകയുള്ള എംഎസ് സി എൽസാ -3 കപ്പലാണ് അപകടത്തിൽ മുങ്ങിയത്. 643 കണ്ടെയ്നറുകളുള്ള ഈ കപ്പലിൽ അപായകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് കാര്യവിവരമുള്ള കേന്ദ്രങ്ങൾ തന്നെ രേഖപ്പെടുത്തുന്നു. കപ്പലിലുണ്ടായിരുന്ന ഡീസലും ഫെർണസ് ഓയിലും കണ്ടയ്നറുകളിലുണ്ടായ അപായകരമായ രാസപദാർത്ഥങ്ങളും കടലിൽ കലർന്നുവെന്ന വാർത്തകൾ എത്ര മാത്രം ആശങ്കയും ഭീതിയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. കടൽത്തീരമാകെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടു പോലും ഇത് സംബന്ധമായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു.

ലൈബീരിയൻ കപ്പൽ ദുരന്തം ജനമസ്സുകളെ വിഹ്വലമാക്കിയ പശ്ചാത്തലത്തിൽ തന്നെയാണ് ജൂൺ 3 ന് സിങ്കപ്പൂരിൽ റജിസ്റ്റർ ചെയ്ത മറ്റൊരു ചരക്കുകപ്പൽ, കണ്ണൂർ അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ കത്തുന്നത്. അപകടകരമായ സ്ഫോടക പദാർത്ഥങ്ങൾ ഈ തൈവാൻ ചരക്കുകപ്പലിൽ ഉണ്ടായിരുന്നുവെന്നതും സംഭ്രമജനകമായ വാർത്തയാണ്.

ഈ രണ്ടു കപ്പൽ ദുരന്തങ്ങളെ തുടർന്ന് എത്രമാത്രം വിപത്താണ് സമുദ്രത്തിലെ ആവാസ വ്യവസ്ഥയിൽ സംഭവിച്ചത് എന്നതിനെ കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഒരു വിവരവുമില്ലെന്ന് വന്നാൽ അങ്ങേയറ്റം അപമാനകരമാണ്. മാനവിക മൂല്യങ്ങളും വൈജ്ഞാനിക താല്പര്യവുമുള്ള ഏതാനും കേരളീയരായ ശാസ്ത്രജ്ഞർ മാത്രമാണ് ഇത് സംബന്ധമായി എന്തെങ്കിലും വസ്തുതകൾ മാധ്യമങ്ങളിലൂടെ പങ്കുവെക്കാൻ തയ്യാറായത്.
ദൽഹിയിലെത്തിയ മുഖ്യമന്ത്രി കേന്ദ്രസർക്കാറിനെ ഗൗരവപൂർവ്വം കാര്യങ്ങൾ ധരിപ്പിച്ചെങ്കിൽ, എന്താണ് അവരുടെ പ്രതികരണം? ഒരുപാട് സംശയങ്ങൾക്ക് കൃത്യതയോടെ മറുപടി പറയേണ്ട ഉത്തരവാദിത്വം കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കുണ്ട്. മത്സ്യതൊഴിലാളികളുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കാവുന്ന രണ്ടു കപ്പൽ ദുരന്തങ്ങൾ ചെറിയ ഇടവേളകൾക്കിടയിലുണ്ടായിട്ടു പോലും അനങ്ങാപാറ നയം തുടരുന്ന സർക്കാർ നിലപാട് അപകടകരമാണ്.

ചെറിയ തോതിലുള്ള രാസ പദാർത്ഥങ്ങൾ പോലും മത്സ്യസമ്പത്തിന് കടുത്ത ഭീഷണിയാണെന്നതിൽ സംശയമില്ല. കടലിൻ്റെ മക്കൾ അങ്ങേയറ്റം ഭീതിദമായ സ്ഥിതിയിലാണെന്നത് ഇനിയെങ്കിലും തിരിച്ചറിയുക. രാസപദാർത്ഥങ്ങളും എണ്ണപ്പാടയും കടലിനെയും ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കില്ലെ? പ്രവചനാതീതമാണ് ഇതിൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ. എം എസ് സി എൽസാ 3 ചരക്ക് കപ്പൽ കമ്പനിക്കെതിരെ ദുരന്തം വിതച്ചതിന് ക്രിമിനൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ട്?

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനി ആയതിനാൽ എം എസ് സിക്ക് പ്രവർത്തിക്കാൻ കേരളം സഹകരിക്കണം എന്ന് ചീഫ് സെക്രട്ടറി എഴുതിയ കത്ത് ഒരു പ്രാമാണിക ദിനപത്രം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എം എസ് സി കപ്പൽ കമ്പനി അദാനിയുടെ വ്യാപാര പങ്കാളി കൂടിയാണെന്ന് പ്രസ്തുത പത്രം ആധികാരികമായി പറയുന്നു. ചങ്ങാത്ത മുതലാളിത്തത്തിൻ്റെ വക്താക്കളായ സി.പി.എം. നും കോർപ്പറേറ്റ് താല്പര്യ സംരക്ഷകരായ ബി.ജെ.പി.ക്കും അദാനിയെ പ്രീണിപ്പിച്ചേ പറ്റൂ. ജനജീവിതവും സുരക്ഷയും പാരിസ്ഥിതിക നാശവും ആവാസവ്യവസ്ഥയുമൊന്നും ഇരുകൂട്ടർക്കും പ്രധാനമല്ല. ഒരു നാണയത്തിൻ്റെ ഇരുപുറമാണ് മോഡിയും പിണറായിയും.

– മുല്ലപ്പള്ളി രാമചന്ദ്രൻ

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഉദ്ഘാടനം ചെയ്തു

Next Story

പാചകക്കാരനെ ആവശ്യമുണ്ട്

Latest from Main News

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും 

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപ്പാക്കുമെന്ന് സർക്കാർ

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ