കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം. മാങ്കാവിന് സമീപം കുളങ്ങര പീടികയിലെ ഇക്കോ പേപ്പർസ് ആൻഡ് സ്ക്രാപ്പ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പരിസരത്ത് ഉണ്ടായിരുന്നവരാണ് സ്ഥാപനത്തിൽ തീ പിടിച്ചത് കണ്ടത്. പരിസരവാസികൾ തീ അണക്കാൻ പരിശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. വിവരമറിയിച്ചതിനു പിന്നാലെ മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി. മൂന്ന് ഫയർ യൂണിറ്റുകൾ ഉപയോഗിച്ച് നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തമുണ്ടായ ഭാഗത്തെ ഷെഡിനോട് ചേർന്ന് തന്നെ മൂന്ന് വീടുകൾ ഉണ്ടായിരുന്നു. ഈ വീട്ടുകാരെ ആദ്യം ഇവിടെ നിന്നും മാറ്റിയ ശേഷം ഇങ്ങോട്ട് തീ പടരാതിരിക്കാനുള്ള ശ്രമം ഫയർ യൂണിറ്റ് നടത്തി. വീടുകളോട് ചേർന്ന ഭാഗത്തെ തീ ആദ്യം നിയന്ത്രണ വിധേയമാക്കിയ ശേഷം മറ്റ് ഭാഗങ്ങളില തീ അണച്ചു. അതോടെ വലിയ അപകടമാണ് ഒഴിവായത്.
ഗോഡൗണിനോട് ചേർന്ന് ഇവിടുത്തെ തൊഴിലാളികളായ ബീഹാർ കുടുംബവും താമസിച്ചിരുന്നു. അവർ ബക്രീദ് ലീവ് പ്രമാണിച്ച് നാട്ടിൽ പോയതോടെ വലിയ അപകടമാണ് ഒഴിവായത്. തീപിടിത്തത്തിൽ പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്‌ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ അസിസ്‌റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശിഹാബുദ്ദീൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി എം ബിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
