മലപ്പുറം വളാഞ്ചേരിയിൽ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ രണ്ടു സാമ്പിളുകളുടേയും ഫലം നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ രണ്ടു സാമ്പിളുകളുടേയും ഫലം നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ മന്ത്രി വീണാജോർജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടർ ജിതേഷുമായി മന്ത്രി സംസാരിച്ചു. കഴിഞ്ഞ 14 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോൾ പൂർണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജൻ സാച്ചുറേഷൻ തുടങ്ങിയ അടിസ്ഥാന സൂചകങ്ങൾ എല്ലാം സാധാരണ നിലയിലാണ്. കരൾ, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവർത്തനങ്ങളും പതിയെ മെച്ചപ്പെടുന്നുണ്ട്. ചിലപ്പോഴെങ്കിലും കണ്ണുകൾ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകൾ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയിൽ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടർ എംആർഐ പരിശോധനകളിൽ അണുബാധ കാരണം തലച്ചോറിൽ ഉണ്ടായ പരിക്കുകൾ ഭേദമായി വരുന്നതായും മന്ത്രി വീണ ജോർജ് പറഞ്ഞു.

‘കൂടുതൽ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂർണമായ ഇൻകുബേഷൻ പീരീഡ് (ആദ്യ രോഗിയിൽ നിന്നും മറ്റൊരാൾക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്രകടമാക്കാൻ എടുക്കുന്ന പരമാവധി സമയം) നിലവിൽ പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോൾ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാൾ കൂടി തുടരേണ്ടി വരും. കുറച്ച് ആഴ്ചകൾക്കുള്ളിൽതന്നെ പൂർണമായ ശാരീരിക മാനസിക ആരോഗ്യത്തോടുകൂടി രോഗിക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടർ ജിതേഷ്, ഡോക്ടർ വിജയ്, ഡോക്ടർ മുജീബ് റഹ്മാൻ, ഡോക്ടർ ധരിത്രി (പൾമനോളജിസ്റ്) എന്നിവർ ഉൾപ്പെടെയുള്ള മുഴുവൻ ക്രിട്ടിക്കൽ കെയർ ടീം അംഗങ്ങളുടെയും പരിചരണനത്തിലാണ് രോഗി ഇപ്പോൾ ഉള്ളത്.

തീവ്ര രോഗാവസ്ഥയിലുള്ള രോഗിയെ മൊറ്റൊരിടത്തേക്ക് മാറ്റാതെ അവർ എവിടെയാണോ ഉള്ളത് അവിടെത്തന്നെ സംസ്ഥാന നിപ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശാനുസരണം വിദഗ്ധ ചികിത്സ നൽകുക എന്നതാണ് നാം സ്വീകരിച്ച നയം. രോഗി അത്യാഹിത വിഭാഗത്തിൽ തുടരുമ്പോൾ ഡോക്ടർമാർ ക്വാറന്റൈനിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം അനുസരിച്ച്, അവരെ പൂർണമായ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ പാലിച്ചുകൊണ്ട് രോഗിയെ ചികിത്സിക്കാൻ അനുവദിക്കുകയായിരുന്നു.

പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ നിപ ബാധ ഉണ്ടായ നമ്മുടെ സഹോദരിയെ ദിവസങ്ങൾക്കുള്ളിൽ അത്യാസന്ന വിഭാഗത്തിൽ നിന്നും മാറ്റാനും പിന്നീട് പതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും നമുക്ക് ആകും. അങ്ങനെയെങ്കിൽ, ആദ്യ രോഗിയെ തന്നെ ചികിത്സിച്ച് രക്ഷപ്പെടുത്തുന്ന നമ്മുടെ രണ്ടാമത്തെ അനുഭവമായിരിക്കും അത്. ആദ്യമായി കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തപ്പോൾ രോഗത്തിന്റെ മരണനിരക്ക് 90% ത്തിന് മുകളിൽ ആയിരുന്നു. ആഗോള തലത്തിൽ ഇത് ഇതേ ശതമാനത്തിൽ തുടർന്നു. എന്നാൽ കേരളത്തിൽ വ്യാപകമായി ആന്റിവൈറൽ മരുന്നുകളും മോണോക്ലോണൽ ആന്റി ബോഡി ചികിത്സയും നൽകിവരുന്ന 2021 മുതൽ നിപയുടെ മരണനിരക്ക് കുറഞ്ഞ് വരികയാണ്.

2023ൽ ഇത് 33 ശതമാനമായി. ആദ്യ രോഗിയെ രക്ഷിച്ചെടുക്കുക എന്നത് ഇപ്പോഴും ഒരു അപൂർവതയാണ്. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ടീമിന്റെ മെച്ചപ്പെട്ട ചികിത്സയോടൊപ്പം സംസ്ഥാന സർക്കാർ ഇടപെട്ട് റംഡിസിവീർ ഉൾപ്പെടെയുള്ള ആന്റിവൈറൽ മരുന്നുകളുടെ ചികിത്സയും ഐ സി എം ആർ നിന്നും വരുത്തിയ മോണോക്ലോണൽ ആന്റി ബോഡി ചികിത്സയും രോഗിക്ക് നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

Next Story

​ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ​ഗോപീകണ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു

Latest from Main News

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം

സംസ്ഥാന പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്മെന്റും മസ്റ്ററിംഗും 2026 ജനുവരി 25-ന് മുമ്പ് പൂർത്തിയാക്കണം

ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽ നിന്ന് നിയമപ്രകാരം കുറവ്

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്