ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍  നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാര്‍ക്ക് നേടണമെന്നാണു വ്യവസ്ഥ. എന്നിട്ടും നിലവാരത്തിലേക്ക് എത്തിയില്ലെങ്കില്‍ ഒമ്പതിലേക്കു കയറ്റം നല്‍കിയശേഷം വീണ്ടും പ്രത്യേക പരിശീലനം നല്‍കാനാണ് നിര്‍ദേശം. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികളുടെ വാര്‍ഷികപരീക്ഷയുടെ മൂല്യനിര്‍ണയം നാലാം തീയതി വെള്ളിയാഴ്ച പൂര്‍ത്തിയാക്കണം.

അധ്യയനവര്‍ഷം ഓരോ വിഷയത്തിലും വിദ്യാർത്ഥികൾ മിനിമം പഠനലക്ഷ്യങ്ങള്‍ നേടിയിരിക്കണമെന്ന് നിര്‍ദേശമുണ്ട്. അതില്ലാതെ അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കുന്നത് കുട്ടികളുടെ അക്കാദമിക മുന്നേറ്റത്തിനു സഹായകരമല്ല എന്നതിനാലാണ് മിനിമം മാര്‍ക്ക് നിഷ്‌കര്‍ഷിച്ചത്. പഠനലക്ഷ്യം നേടി എന്നുറപ്പാക്കുന്നതിനും തുടര്‍പഠനം എളുപ്പമാക്കുന്നതിനുമാണ് ഈവര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം ഏര്‍പ്പെടുത്തിയത്. 40 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ 12 മാര്‍ക്കും 20 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ ആറുമാര്‍ക്കും ലഭിക്കാത്ത കട്ടികള്‍ക്ക് പഠനപിന്തുണ നല്‍കണമെന്നാണു നിര്‍ദേശം. മിനിമം മാര്‍ക്ക് പദ്ധതി നടപ്പക്കുന്നതിന്റെ ഭാഗമായി മൂല്യനിര്‍ണയരീതിയും പരിഷ്‌കരിച്ചിട്ടുണ്ട്.
നിലവാരത്തിലേക്കെത്താത്ത കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കിയശേഷം വീണ്ടും വിലയിരുത്തും. പുനര്‍വിലയിരുത്തലിനുശേഷവും മിനിമം സ്‌കോര്‍ നേടാന്‍ കഴിയാത്ത കുട്ടികളെയും അടുത്ത ക്ലാസിലേക്കു പ്രവേശിപ്പിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദശം. ഒന്‍പതാം ക്ലാസിലേക്കു വിജയിപ്പിച്ചശേഷം വീണ്ടും രണ്ടാഴ്ചത്തെ ബ്രിഡ്ജിങ് നല്‍കി നിശ്ചിത പഠനലക്ഷ്യങ്ങളില്‍ കുട്ടികളെ എത്തിക്കണം. 30-ന് പുനര്‍വിലയിരുത്തലിന്റെ ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published.