കോഴിക്കോട് -ബാലുശ്ശേരി റോഡ് ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തില്‍

കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട് – ബാലുശ്ശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ അവസാന ഘട്ട നടപടിയായി 19(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കാരപ്പറമ്പ് മുതല്‍ ബാലുശ്ശേരി മുക്ക് വരെ 20.32 കിലോ മീറ്റര്‍ നീളം വരുന്ന റോഡ്, കാരപ്പറമ്പ് മുതല്‍ കക്കോടി പാലം വരെ നാല് വരി പാതയും കക്കോടിപാലം മുതല്‍ ബാലുശ്ശേരി മുക്ക് വരെ രണ്ട് വരി പാതയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിനായി 152.6 കോടി രൂപ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക്(എല്‍.എ കിഫ്ബി) നല്‍കിയിട്ടുണ്ട്. 19 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (20.02.2025) തിരുവനന്തപുരത്ത് വനം വകുപ്പുമന്ത്രിയുടെ ചേയ്മ്പറില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം (1024 പേര്‍ക്ക്) നല്‍കുന്നത് വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 01.03.2025-ന് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിനായി ഏകദേശം 125 കോടി രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് – ബാലുശ്ശേരി റോഡില്‍ കക്കോടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 13 കോടി രൂപയുടെ ഡി.പി.ആറും സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് – ബാലുശ്ശേരി റോഡിന്റെ നവീകരണത്തിലൂടെ പൊതുജനങ്ങള്‍ക്ക് സുരക്ഷിതത്വവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.