അത്തോളി :ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തിറ കെട്ടിയാട്ട വേഷങ്ങളിലും വേറിട്ട് നിൽക്കുന്ന കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ശനിയാഴ്ച സമാപിക്കും. രാവിലെ 11 ന് ഗുളികൻ തിറയോടെയാണ് സമാപനം. ഏൽപ്പിച്ച വാളും പരിചയും
കെട്ടിയാട്ടക്കാർ ക്ഷേത്ര കാരണവർക്ക് തിരികെ നൽകിയും തുടർന്ന് വാളകം കൂടി ചടങ്ങുകൾ സമാപിക്കും. വെള്ളിയാഴ്ച പകൽ വിവിധ മൂർത്തികളുടെ വെള്ളാട്ടവും തുടർന്ന് ഭഗവതി തിറയോടെ താലപ്പൊലിയും നടന്നു. ഒരേ സമയം അഞ്ച് വേഷത്തോടെ കണ്ഠത്ത് രാമൻ തിറ അരങ്ങേറിയത് വൻ ജന പങ്കാളിത്തത്തോടെയായിരുന്നു. ക്ഷേത്രത്തിൻ്റ പ്രധാന സങ്കൽപ്പമായ ഗുരുദേവരുടെ സന്തത സഹചാരി കണ്ഠത്ത് രാമൻ്റെ ജീവിത കഥയാണ് രണ്ട് മണിക്കൂർ തിറ കെട്ടിയാട്ടത്തിലൂടെ അവതരിപ്പിച്ചത്. ബീഡിയും തീപ്പെട്ടിയുമാണ് കണ്ഠത്ത് രാമന് ഭക്തർ നേർച്ചയായി നൽകുന്നത്. ഇതും അപൂർവതയാണ്.
