മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ ഇനി പച്ചക്കറി കൃഷിയുടെ ആരവം

മകര നെല്‍കൃഷിയുടെ കൊയ്ത്ത് നെല്‍പ്പാടങ്ങളില്‍ പൂര്‍ത്തിയാവുന്നു. കനാല്‍ വെള്ളമെത്തുന്നതിന് മുമ്പ് പാടങ്ങളിലെല്ലാം കൊയ്ത്തു കഴിയും. കനാല്‍ വെള്ളമെത്തുന്നതോടെ പാടങ്ങള്‍ ഉഴുത് മറിച്ച് പുഞ്ചകൃഷിയ്ക്കായി വിത്തിടും. വെള്ളം കെട്ടി നില്‍ക്കാത്ത ഉയര്‍ന്ന പാടങ്ങള്‍ സമൃദ്ധമായ പച്ചക്കറി കൃഷിയ്ക്കും വഴിമാറും. മുമ്പൊക്കെ മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പൂര്‍ണ്ണമായി പച്ചക്കറി കൃഷി നടത്തുമായിരുന്നു. ഒറ്റയ്ക്കും സംഘമായിട്ടുമായിരുന്നു കൃഷി. എന്നാല്‍ ഇപ്പോള്‍ പച്ചക്കറി കൃഷിയും കുറഞ്ഞു വന്നു.

വെള്ളരി, എളവന്‍, മത്തന്‍, വെണ്ട, ചീര, പാവല്‍, പടവലം, പീച്ചിങ്ങ, തണ്ണിമത്തന്‍, പച്ചമുളക് എന്നിവയെല്ലാം പാടങ്ങളില്‍ നന്നായി വളരും. ഒരു വര്‍ഷത്തേക്കാവശ്യമായ വെളളരിയും മത്തനും കുമ്പളവുമെല്ലാം കര്‍ഷകര്‍ വിളയിച്ചെടുക്കും. എന്നാലിപ്പോള്‍ പച്ചക്കറി കൃഷിയ്ക്ക് വിനയായി മുള്ളന്‍പന്നിയും കാട്ടു പന്നിയും നാട്ടിലുടനീളം ഇറങ്ങി വന്‍ കൃഷി നാശം ഉണ്ടാക്കുകയാണ്. വിത്ത് മുളച്ച് തൈകളാകുമ്പോഴേക്കും മുളളന്‍പന്നി വന്നു തളിരിലകള്‍ തിന്നു തീര്‍ക്കും.

മുള്ളന്‍പന്നിയെ പ്രതിരോധിക്കാന്‍ വലയും പഴയ സാരിയുമൊക്കെ ഉപയോഗിച്ച് വേലി നിര്‍മ്മിക്കുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. ഇതിന് അധ്വാനവും ചെലവുമേറും. എല്ലാം സഹിച്ച് കൃഷി ചെയ്യാന്‍ കര്‍ഷകരും താല്‍പ്പര്യമെടുക്കാറില്ല. വനിതാ സംഘങ്ങളും കുടുംബശ്രീ യൂനിറ്റുകളും പലയിടത്തും കൃഷി ചെയ്യുന്നുണ്ട്. കൃഷിഭവനുകള്‍ മുഖേന ഗ്രാമസഭയില്‍ നിന്ന് തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് വിത്തും വളവും സബ്ബ് സിഡി നിരക്കില്‍ നല്‍കുന്നുണ്ട്. ജൈവവളമാണ് കൊയിലാണ്ടി കൃഷിഭവനിലൂടെ നല്‍കിയത്.

Leave a Reply

Your email address will not be published.