നീരൊഴുക്ക് സുഗമമാക്കാന്‍ ചെറോല്‍പ്പുഴയും ശുചീകരിക്കുന്നു

അരിക്കുളം: വെളിയണ്ണൂര്‍ ചല്ലി വികസന പദ്ധതിയുടെ ഭാഗമായി ഊരളളൂരിനും ഒറ്റക്കണ്ടത്തിനും ഇടയിലുളള ചെറോല്‍പ്പുഴയും ശുചീകരിക്കുന്നു. കൈതക്കാടുകളും പായലും നിറഞ്ഞു ഒഴുക്ക് നിലച്ച നിലയിലാണ് ചെറോല്‍പ്പുഴ. ഹിറ്റാച്ചി ഉപയോഗിച്ചു പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന കൈതക്കാടുകള്‍ നീക്കം ചെയ്യുന്നുണ്ട്. ചെറോല്‍പ്പുഴയില്‍ നീരൊഴുക്ക് സുഗമമായാലെ വെളിയണ്ണൂര്‍ ചല്ലിയില്‍ ജലക്രമീകരണ സംവിധാനം വിജയിക്കുകയുള്ളു. ചെറോല്‍പ്പുഴ ചിറ്റാരിപ്പുഴയിലാണ് വന്നു ചേരുന്നത്. ചിറ്റാരിപ്പുഴയിലൂടെ (രാമന്‍പുഴ) ഉപ്പുവെളളം വെളിയണ്ണൂര്‍ ചല്ലിയിലേക്ക് കടക്കാതിരിക്കാന്‍ ചെറോല്‍താഴ, നമ്പൂരിക്കണ്ടി താഴ എന്നിവിടങ്ങളില്‍ ഉപ്പുവെളള പ്രതിരോധ തടയണ നിര്‍മ്മിക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ നിന്ന് കോരപ്പുഴ, ചിറ്റാരിപ്പുഴ വഴി പുരത്തോണിയില്‍ എത്തുന്ന ചരക്കുകള്‍ ചെറോല്‍പ്പുഴയിലൂടെയാണ് അരിക്കുളം, ഊരളളൂര്‍ ഭാഗങ്ങളില്‍ എത്തിക്കുക. തിരിച്ചു കൊപ്ര, അടയ്ക്ക്, കുരുമുളക്, ചകിരി എന്നിവ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയും ഇതു വഴിയാണ്. മുമ്പൊക്കെ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ കടത്തു തോണികളും ഇവിടെയുണ്ടായിരുന്നു. ധാരാളം പേര്‍ മീന്‍പിടുത്ത തൊഴിലെടുത്തും ജീവിച്ചിരുന്നു.

വെളിയണ്ണൂര്‍ ചല്ലി വികസനത്തിന്റെ രണ്ടാഘട്ടത്തില്‍ നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയില്‍ ചെറോല്‍പ്പുഴ, നമ്പൂരികണ്ടി താഴ, മുതുവോട്ട് താഴ ജലാശയം എന്നിവിടങ്ങളില്‍ ജല വിനോദ ടൂറിസം നടപ്പിലാക്കാനാണ് നീക്കം. ഇവിടെ വിസ്തൃതമായ ജലാശയത്തില്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ്, പെഡല്‍ ബോട്ട് എന്നിവ ഏര്‍പ്പെടുത്താം. ആഴം കുറവായതിനാല്‍ താരതമ്യേന അപകടമില്ലാത്ത ജലാശയമാണിത്. വിപുലമായ മത്സ്യകൃഷിയും ഇവിടെ നടത്താം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് വെളിയണ്ണൂര്‍ ചല്ലി വികസന പദ്ധതി കരാറെടുത്തത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ് മേല്‍നോട്ട ചുമതല.

Leave a Reply

Your email address will not be published.