നൂറ രോഗ പരിശോധനാ കേന്ദ്രം കോഴിക്കോട്ട് ആരംഭിച്ചു

കോഴിക്കോട് – നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യന്താധുനിക ആരോഗ്യ പരിശോധനാ കേന്ദ്രമായ നൂറ കോഴിക്കോട്ട്് പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ചിലവു കുറഞ്ഞ അത്യന്താധുനിക രോഗ പരിശോധനാ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്ത കേരളത്തില്‍ നൂറയുടെ വരവ് സ്വാഗതാര്‍ഹമാണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സെന്ററുകള്‍ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പോര്‍ട് വകുപ്പു മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഫ്യൂജിഫിലിം ഹെല്‍ത്ത് കെയറും ഡോ.കുട്ടീസ് ഹെല്‍ത്ത് കെയറും കൈകോര്‍ക്കുന്ന സംരംഭമാണ് നൂറ.ഫ്യൂജി ഫിലിം പ്രസിഡന്റ് തെയ്ചി ഗോട്ടോ, അയിഷ കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന നൂറയുടെ സമഗ്ര പരിശോധനാ പദ്ധതിയില്‍ നിര്‍ണ്ണായകമാണ് കോഴിക്കോട്ടെ സെന്റര്‍. ഇവിടെ രോഗ നിര്‍ണ്ണയത്തിനു പുറമെ ആഗോള തലത്തിലുള്ള പരിശീലനവും നല്‍കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുള്ള ആരോഗ്യപരിചരണത്തിന്റ മേന്മകള്‍ ജനങ്ങള്‍ക്കു നേരിട്ടു മനസിലാക്കാനും സാധിക്കും. രാജ്യമെങ്ങും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ച് രോഗ പ്രതിരോധ വിപണിയിലെ ആഗോള മേധാവിത്തം ഉറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. രാജ്യത്തെ പ്രധാന നഗരങ്ങളായ ചെന്നൈ, പൂനെ, ജയ്പൂര്‍ എന്നിവിടങ്ങളിലും ഗുജറാത്തിലും അടുത്ത വര്‍ഷം സ്‌ക്രീനിംഗ് സെന്ററുകള്‍ തുറക്കും. 2030 ഓടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 സെന്ററുകള്‍ ആരംഭിക്കാനാണ് പദ്ധതി. കോഴിക്കോട് കേന്ദ്രത്തില്‍ അത്യന്താധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതിദിനം 50 പേര്‍ക്ക് വേഗത്തില്‍ കൃത്യതയാര്‍ന്ന രോഗ പരിശോധന നടത്താന്‍ കഴിയും. കാന്‍സറും ജീവിത ശൈലീ രോഗങ്ങളുമാണ് തുടക്കത്തില്‍ പരിശോധിക്കുക. ശരീരത്തിന്റെ ചലന ശേഷി കുറയുന്ന ലോക്കോമോട്ടീവ് സിന്‍ഡ്രോം പരിശോധന, പ്രായം ചെന്നവര്‍ക്കുവേണ്ടിയുള്ള ചികിത്സാ പദ്ധതി തുടങ്ങിയവയും താമസിയാതെ ആരംഭിക്കും.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളത്തില്‍ മികച്ച ആരോഗ്യസുരക്ഷാ ഘടനയും പ്രാഥമിക ഘട്ട ചികിത്സകള്‍ക്ക് ശക്തമായ സംവിധാനവും ഉള്ളതിനാലാണ് ഇവിടെ രോഗ പരിശോധനയ്ക്കായുള്ള സ്‌ക്രീനിംഗ് കേന്ദ്രം തുടങ്ങിയതെന്ന് നൂറയുടെ സ്ഥാപകനും പ്രോഗ്രം ഡയറക്ടറുമായ മസഹാറു മോറിത പറഞ്ഞു. പരമ്പരാഗതമായി ആയുര്‍വേദ ചികിത്സയുടെ കേന്ദ്രവും സുഖചികിത്സയുടെ ആസ്ഥാനവുമായ കേരളം ഹെല്‍ത്ത് ടൂറിസത്തിന്റേയും താവളമായി മാറുമെന്ന് നൂറ ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് കാസിം അഭിപ്രായപ്പെട്ടു. പന്തീരാങ്കാവ് അറപ്പുഴ റോഡിലാണ് നൂറ പ്രവര്‍ത്തനമാരംഭിച്ചത്.

Leave a Reply

Your email address will not be published.