കൊയിലാണ്ടി റെയിൽവേ ഇൻ്റർസിറ്റി ഉൾപ്പെടെ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, കൊയിലാണ്ടി സ്റ്റേഷൻ്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ഷാഫി പറമ്പിൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.പി ക്ക് ഉറപ്പ് നൽകി.
ക്രിസ്തുമസ്സ് സീസണിൽ നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്നും ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണ കാലയളവിൽ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വടകരയ്ക്കും കോഴിക്കോടിനുമിടയിൽ ഉള്ള ദൂരം കൊണ്ട് തന്നെ കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പനുവദിക്കേണ്ടതിൻ്റെ അനിവാര്യത മന്ത്രിയെ എം.പി അറിയിച്ചു
കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി
പരശുറാം എക്സ്പ്രസിലെയും പാസ്സഞ്ചർ വണ്ടികളിലെയും തിരക്കിൻ്റെ സാഹചര്യങ്ങളും പരിഹരിക്കാൻ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊർണ്ണൂർ-കോഴിക്കോട് വഴി രാത്രി മoഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്.
ബാക്കി കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹരിക്കും.
മംഗലാപുരം കോയമ്പത്തൂർ ഇൻറർ സിറ്റി, എറണാകുളം കണ്ണൂർ ഇൻ്റർ സിറ്റി, നേത്രാവതി എക്സ്പ്രസ്,മംഗ്ളൂർ ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ് പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ് പ്രസ്, പുതുച്ചേരി എക്സ്പ്രസ് (വിക്കിലി ) ഭാവനഗർ ( വീക്കിലി)എക്സ് പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്.
