ഹൈറിസ്ക് ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി കുപ്പി വെള്ളത്തെയും പ്രഖ്യാപിച്ച് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി കുപ്പി വെള്ളത്തെയും പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എഫ്‌എസ്‌എസ്എഐയുടെ നടപടി. ഉയര്‍ന്ന മലിനീകരണ തോത്, മേശം സ്റ്റോറേജിങ്ങും പാക്കേജിങ്ങും, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നീ വിഭാങ്ങളില്‍പ്പെടുന്ന ഉത്പന്നങ്ങളെയാണ് പൊതുവെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.

നവംബര്‍ 29നാണ് കുപ്പിവെള്ളത്തെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് എഫ്‌എസ്‌എസ്എഐ പുറത്തിറക്കിയത്. ചില ഉത്പന്നങ്ങളുടെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കുമെന്നും ഇതേ ഉത്തരവിലൂടെ എഫ്‌എസ്‌എസ്എഐ അറിയിച്ചിരുന്നു. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ ചില സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടതുണ്ട്.

കൂടാതെ, ഓരോ വര്‍ഷവും കമ്പനികള്‍ എഫ്‌എസ്‌എസ്എഐയ്‌ക്ക് കീഴിലുള്ള തേര്‍ഡ് പാര്‍ട്ടി ഫുഡ് ഓഡിറ്റിങ് കമ്പനിയില്‍ നിന്നും ഓഡിറ്റിങ് നടത്തണം. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുപ്പിവെള്ളം ഉള്‍പ്പടെയുള്ളവയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് നയങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതെന്നും എഫ്‌എസ്‌എസ്എഐ അധികൃതര്‍ വ്യക്തമാക്കി.

 

 

 

 

 

Leave a Reply

Your email address will not be published.