എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അതിനാൽ നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ സഹായം ആവശ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ ഹർജിയിൽ വ്യക്തമാക്കുന്നു.

ഇന്ന് രാവിലെ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ കേസിലെ നിർണായക തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹർജി നൽകിയിരുന്നു. ഇതിൽ വിധി ഡിസംബർ മൂന്നിന് പറയാനിരിക്കേയാണ് കുടുംബത്തിന്റെ നീക്കം. ഏതെങ്കിലും ഘട്ടത്തില്‍ . കേസ് അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നാല്‍ ഈ തെളിവുകള്‍ നഷ്ടപ്പെട്ടുപോകുമെന്നാണ് കുടുംബത്തിന്റെ വാദം. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ റിപ്പോര്‍ട്ടില്‍ കുടുംബത്തിന് തൃപ്തിയില്ലെന്ന് അഭിഭാഷക അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തിന്‍റേയും ഫോണ്‍ കോള്‍ രേഖകള്‍, ഫോൺ ലൊക്കേഷൻ വിവരങ്ങൾ, കളക്‌ട്രേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാർട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, പി.പി. ദിവ്യയുടെയും, കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങ്ങുകൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുംബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.

എന്നാൽ കുറ്റാരോപിതർ പ്രതികൾ അല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു. അതേസമയം കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തൃപ്തിയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.