തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹോം വോട്ട് എന്ന പുതിയ സംവിധാനത്തിലൂടെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ 7190 പേർ സമ്മതിദാനാവകാശം നിർവഹിച്ചു

/

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹോം വോട്ട് എന്ന പുതിയ സംവിധാനത്തിലൂടെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ 7190 പേർ സമ്മതിദാനാവകാശം നിർവഹിച്ചു. ഇവർ പോളിങ് ബൂത്തിലേക്ക് പോവാതെ സ്വന്തം വീട്ടിലിരുന്ന് ജനാധിപത്യ ഉത്സവത്തിന്റെ ഭാഗമായി. കാടും മലയും താണ്ടി വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോൾ അവരിൽ പലർക്കും മനസ് നിറഞ്ഞ സന്തോഷമായിരുന്നെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഭിന്ന ശേഷിക്കാര്‍ക്കും 85 വയസിന് മുകളിലുള്ളവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ ഹോം വോട്ടിങ്ങ് സംവിധാനമാണ് ഉദ്യോഗസ്ഥർ വിജയകരമാക്കിയത്.

12 ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയ മുതിര്‍ന്ന 5,050 വോട്ടര്‍മാരെയാണ് വയനാട് മണ്ഡലത്തില്‍ ഹോം വോട്ടിങ്ങ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 4,860 വോട്ടര്‍മാര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി. 2,408 ഭിന്നശേഷി വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുള്ള വോട്ടിങ്ങ് സൗകര്യത്തിനായി അപേക്ഷ നല്‍കിയത്. ഇതില്‍ 2,330 പേര്‍ വോട്ട് ചെയ്‌തു.

സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ചിത്രം സഹിതം രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറില്‍ വോട്ടര്‍മാര്‍ പേന കൊണ്ട് ടിക്ക് ചെയ്‌ത് വോട്ട് അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഹോം വോട്ടിങ്ങ്. 96.4 ശതമാനം ഹോം വോട്ടുകളാണ് പെട്ടിയിലാക്കിയത്. പോളിങ്ങ് ഓഫിസര്‍മാര്‍ തുടങ്ങി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വരെയുള്ള 89 ടീമുകളാണ് ജില്ലയില്‍ ഹോം വോട്ടിങ്ങിന് നേതൃത്വം നല്‍കിയത്.

സുല്‍ത്താന്‍ബത്തേരിയില്‍ 29 കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍ 30 വീതം ടീമുകളെയുമാണ് ഹോം വോട്ടിങ്ങിനായി വിന്യസിച്ചത്. എന്നാൽ ഹോം വോട്ടിന് അർഹത ഉണ്ടായിട്ടും പോളിങ്ങ് ബൂത്തിലെത്തി തന്നെ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമുള്ള വോട്ടര്‍മാര്‍ക്ക് അതിനുള്ള അവസരവും ലഭിച്ചു.

Leave a Reply

Your email address will not be published.