സംസ്ഥാനത്ത് വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപക തട്ടിപ്പുകള്‍ക്കെതിരെ ദേശീയ തലത്തില്‍ സമഗ്ര നിയമ നിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക

വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപക തട്ടിപ്പുകള്‍ പതിവായ സാഹചര്യത്തില്‍ അവ തടയുന്നതിന് ദേശീയ തലത്തില്‍ സമഗ്ര നിയമ നിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റുകള്‍, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ പരിമിതികളുണ്ട്.

സംസ്ഥാനത്ത് മാത്രം ലൈസന്‍സില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനും തടസമാകുന്നത്.

വ്യാജ റിക്രൂട്ട്‌മെന്റുകള്‍ സംബന്ധിച്ച നോര്‍ക്ക റൂട്ട്‌സിന്റെ ആശങ്കകള്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തില്‍ പ്രത്യേക നിയമ നിര്‍മാണം സാധ്യമാകുമോ എന്നത് സംബന്ധിച്ച് നിയമ വകുപ്പുമായി ആലോചിക്കാനും തീരുമാനിച്ചു.

 

Leave a Reply

Your email address will not be published.