കണ്ണൂര്‍ എഡിഎം ആയിരുന്നു നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

/

കണ്ണൂര്‍ എഡിഎം ആയിരുന്നു നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കണ്ണൂർ കളക്ടറെ തടയുന്നു. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.

യാത്രയപ്പ് സമ്മേളനത്തില്‍ ദിവ്യ പറഞ്ഞത്-

‘കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയല്‍ എന്നത് മനുഷ്യജീവിതമാണ് എന്നാണ്. വിമര്‍ശനമായി പറയുന്നതാണെന്ന് പറയരുത്. എന്റെ കൈയ്യിലുള്ള ഫയല്‍ മനുഷ്യന്റെ ജീവിതമാണെന്ന് എത്രപേര്‍ക്ക് തോന്നിയിട്ടുണ്ട്. എഡിഎമ്മിന് ആശംസകള്‍ നേരുകയാണ്. മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുന്‍ എഡിഎം ഉണ്ടായിരുന്നപ്പോള്‍ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം വന്നപ്പോള്‍ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് പറഞ്ഞു.

അടുത്ത ദിവസം സംരംഭകന്‍ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില വളവും തിരിവും ഉള്ളതിനാല്‍ എന്‍ഒസി കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എന്‍ഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എന്‍ഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലം. മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍വ്വീസ് സര്‍വ്വീസാണ്. ഒരു നിമിഷം മതി എന്തെങ്കിലും സംഭവിക്കാന്‍. ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മള്‍ എല്ലാവരും കയ്യില്‍ പേന പിടിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയും.’  ഇന്ന് രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.