നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് നിയമസഭയില്‍ പുതിയ സീറ്റ് അനുവദിച്ചു

നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് നിയമസഭയില്‍ പുതിയ സീറ്റ് അനുവദിച്ചു. അന്‍വറിന്റെ അപേക്ഷയെ തുടര്‍ന്നാണ് സ്പീക്കർ സീറ്റ് അനുവദിച്ച നടപടി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്ന് സ്പീക്കർ അറിയിച്ചു. നിയമസഭയിൽ പി വി അൻവറിൻറെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അൻവറിൻ്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയില്‍ എകെഎം അഷറഫിന് അരികെയാണ് അന്‍വറിന് സീറ്റ് അനുവദിച്ചിരിക്കുന്നത്. നേരത്തെ അന്‍വര്‍ ഇരുന്ന സീറ്റ് പി വി ശ്രീനിജന്‍ എംഎല്‍എയ്ക്ക് അനുവദിച്ചു.

സഭയിലെത്തിയ അന്‍വറിനെ കയ്യടികളോടെയായിരുന്നു പ്രതിപക്ഷ നിര സ്വീകരിച്ചത്. നജീപ് കാന്തപുരം, പി ഉബൈദുള്ള, മഞ്ഞളാംകുഴി അലി എന്നിവര്‍ അന്‍വറിന് ഹസ്തദാനം നല്‍കാനും തയ്യാറായി. സഭയിലേക്ക് പ്രവേശിക്കും മുന്‍പ് ഡിഎംകെ ഷാള്‍ അണിഞ്ഞായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ സഭയ്ക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ അന്‍വറിന്റെ പക്കല്‍ ചുവന്ന തോര്‍ത്തായിരുന്നു പക്കല്‍. തൊഴിലാളി വര്‍ഗത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന ഷാള്‍ അണിയുന്നത് എന്നാണ് ഇതിന് അന്‍വറിന്റെ പ്രതികരണം.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയ്ക്കാകും ഇനി അൻവറിൻ്റെ പുതിയ സീറ്റ്. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമായിരുന്നു പിവി അൻവറിൻ്റെ നിലപാട്.

 

Leave a Reply

Your email address will not be published.