പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം മുയ്യം ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്ന അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അനീഷിനും മുയ്യം പടിഞ്ഞാറ് രമേശനുമെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. രമേശിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിനുശേഷം അനീഷ് ഒളിവിലായിരുന്നു.
കേസെടുത്തതോടെ സിപിഎം അനീഷിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ 20 വയസ്സുള്ള യുവാവിനെ 2 വർഷം മുൻപ് പീഡിപ്പിച്ചതിന് രമേശനെതിരെയും 17 വയസ്സുള്ള ആൺകുട്ടിയെ ഈമാസം 24ന് പീഡിപ്പിച്ചതിന് രണ്ടുപേർക്കുമെതിരെയുമാണ് കേസെടുത്തത്.
കുട്ടിയെ അവശനായിക്കണ്ട് കൂട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞദിവസം വീണ്ടും ഈ കുട്ടിയെ രമേശനും അനീഷും ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രമേശനെ പിടികൂടിയെങ്കിലും അനീഷ് കടന്നുകളയുകയായിരുന്നു. ഒരു സിപിഎം സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്.


