മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. 175 പേർ സമ്പർക്ക പട്ടികയിൽ 13 സാമ്പിളുകൾ നെഗറ്റീവായി. 26 പേർ ഹൈറിസ്ക് കാറ്റഗറിയിലാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. മരിച്ച യുവാവ് ബാംഗ്ലൂരിലാണ് പഠിച്ചത്. കർണാടക സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

