ചെക്കോട്ടിയുടെ കിടപ്പാടം ഇനി പണയത്തിലാകില്ല, കുടിവെള്ള പദ്ധതിക്ക് ചെലവായ തുക പലിശയുള്‍പ്പടെ നല്‍കാന്‍ ഉത്തരവിട്ട് മന്ത്രി

പരിഹാരം 14 വര്‍ഷത്തിനു ശേഷം; പലിശ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചുപിടിക്കും

മേപ്പയ്യൂര്‍ പഞ്ചായത്തിലെ അമ്പാട്ടുമ്മല്‍ ചെക്കോട്ടിക്ക് ഇനി സ്വസ്ഥമായുറങ്ങാം. പഞ്ചായത്തിനായി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ബില്‍ തുക കിട്ടാത്തതിനാല്‍ കിടപ്പാടം പണയത്തിലാകുമെന്ന ആധി വേണ്ട. കുടിവെള്ള പദ്ധതിക്കായി ചെലവായ തുക പലിശയുള്‍പ്പടെ നല്‍കണമെന്ന് മന്ത്രി എം ബി രാജേഷ് ഉത്തരവിട്ടു. ഫൈനല്‍ മെഷര്‍മെന്റ് കൃത്യമായി ചെയ്യാതെ, തുക വൈകാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്നും പലിശ തുക ഈടാക്കണം. മൂല്യനിര്‍ണ്ണയം നടത്തി രണ്ടാഴ്ച്ചക്കുള്ളില്‍ തുക നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

2009-10 ല്‍ പൂര്‍ത്തിയാക്കിയ അമ്പാട്ടുമ്മല്‍ കോളനി കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനറായിരുന്നു അമ്പാട്ടുമ്മല്‍ ചെക്കോട്ടി. കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചതോടെ ചെലവായ തുകയുടെ കുടിശ്ശികയായ 77,869 രൂപ പദ്ധതി കണ്‍വീനറായിരുന്ന ചെക്കോട്ടിക്ക് ലഭിച്ചിരുന്നില്ല. വരവ് ചെലവ് ഉള്‍പ്പടെ കണക്കുകള്‍ സമര്‍പ്പിച്ചെങ്കിലും അന്നത്തെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ചെക്ക്‌മെഷര്‍ ചെയ്തില്ലെന്ന കാരണത്താല്‍ തുക ലഭിക്കാതെ പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നീണ്ട 14 വര്‍ഷമായി പഞ്ചായത്ത് ഓഫീസില്‍ ചെക്കോട്ടി പരാതിയുമായി കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. കുടിശ്ശിക തുക കിട്ടാതായതോടെ ചെക്കോട്ടിയുടെ കിടപ്പാടവും പണയത്തിലായി. ഈ വിഷയത്തില്‍ പരാതിയുമായാണ് ഇദ്ദേഹം തദ്ദേശ അദാലത്തിലെത്തിയത്.

ചെക്കോട്ടിയുടെ പരാതി കേട്ട മന്ത്രി, അദ്ദേഹത്തിന് കിട്ടാനുള്ള തുകയും അതിന്റെ പലിശയും നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചെക്ക് മെഷര്‍മെന്റ് ചെയ്യാത്തതാണ് തുക അനുവദിക്കുന്നതിന് തടസ്സമായതെന്ന് അദാലത്ത് വിലയിരുത്തി. ലഭിക്കാനുള്ള തുക ഗ്രാമപഞ്ചായത്ത് അനുവദിക്കണം. അതേസമയം ആ തുകയ്ക്കുള്ള ഇത്രയും കാലത്തെ പലിശ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ലാഭ വിഹിതം പോലും ഉള്‍പ്പെടുത്താതെ കണ്‍വീനര്‍ എന്ന നിലയില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ ആള്‍ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതിയിലൂടെ 40 കുടുംബങ്ങള്‍ക്ക് ഇപ്പോഴും കുടിവെള്ളം ലഭിക്കുന്നുണ്ട്.

രണ്ട് ആഴ്ചയ്ക്കുള്ളില്‍ മൂല്യനിര്‍ണ്ണയം നടത്തി പരാതിക്കാരന് തുക നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
14 വര്‍ഷമായി അനുഭവിക്കുന്ന കഷ്ടപ്പാടിന് തദ്ദേശ സത്വര പരിഹാരമായ സന്തോഷത്തിലാണ് ചെക്കോട്ടി തദ്ദേശ അദാലത്തില്‍ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published.

Previous Story

രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനം

Next Story

ഓണക്കാലത്തെ പൂവിപണിയിലേക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും

Latest from Local News

വോട്ടവകാശം വിനിയോഗിക്കണം : ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം

കൊയിലാണ്ടി : ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വോട്ടവകാശത്തെ വിവേകത്തോടെ വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് വിസ്ഡം ഇസ് ലാമിക്

റബർ തോട്ടത്തിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തു; ജനവാസമേഖലയിലെ സംഭവം ആശങ്ക ഉയർത്തുന്നു

ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി

അയ്യപ്പസന്നിധിയിൽ ‘അറപ്പക്കൈ’ വീര്യം; ശബരിമലയിൽ അയ്യപ്പനു മുൻപിൽ ശിവശക്തി സംഘത്തിന്റെ കളരിപ്പയറ്റ് സമർപ്പണം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.