നെല്യാടി മേപ്പയ്യൂര്‍ റോഡ് അടിയന്തിര നവീകരണത്തിന് 2.49 കോടി രൂപ അനുവദിച്ചു

കൊയിലാണ്ടി: ജല്‍ ജീവന്‍ മിഷന്‍ പൈപ്പിടല്‍ കാരണം ഗതാഗതം ദുഷ്‌ക്കരമായ കൊല്ലം -നെല്യാടി-മേപ്പയ്യൂര്‍ റോഡില്‍ നെല്യാടി മുതല്‍ മേപ്പയ്യൂര്‍ ഭാഗത്ത് റോഡ് പുനരുദ്ധരിക്കാന്‍ രണ്ട് കോടി 49 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു. അടിയന്തിര പ്രാധാന്യമുളള പ്രവൃത്തിയായതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് പ്രവൃത്തി ടെണ്ടര്‍ ചെയ്യുമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഓഫീസില്‍ നിന്നറിയിച്ചു. കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡ് നവീകരണത്തിന് നേരത്തെ 38.96 കോടി രൂപകിഫ്ബിയില്‍ നിന്നും ധനകാര്യ അനുമതി ലഭിച്ചിരുന്നു. റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടി നീളുകയാണ്. നിലവില്‍ റോഡിന്റെ താല്‍ക്കാലിക അറ്റകുറ്റ പണിക്ക് നേരത്തെ 1.70 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ജൂലായ് ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയും ജലജീവന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് കുഴിയെടുത്തത് യതാസമയം പൂര്‍വ്വ സ്ഥിതിയിലാക്കാത്തതും കാരണം കാല്‍ നട യാത്ര പോലും പറ്റാത്ത വിധത്തില്‍ റോഡ് തകര്‍ന്ന് കിടപ്പാണ്. ഒരാഴ്ചയായി റോഡില്‍ ചെറിയ തോതിലുളള കുഴിയടക്കല്‍ നടക്കുന്നുണ്ട്. റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കൂടുതല്‍ തുക അനിവാര്യമാണെന്ന് എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് വീണ്ടും നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് 1.70 കോടിയെന്നത് 2.49 കോടിയായി തുക ഉയര്‍ത്തിയത്.
നേരത്തെ ധനകാര്യാനുമതി ലഭിച്ച 38.96 കോടി രൂപയുടെ റോഡ് വികസന പ്രവൃത്തി
യാഥാര്‍ത്യമാക്കണമെങ്കില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണം.
നെല്യാടിപ്പാലം മുതല്‍ മേപ്പയ്യൂര്‍ ഭാഗം വരെ ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടാന്‍ റോഡ് വശം കീറിയതും,മഴക്കാലത്ത് റോഡ് തകര്‍ന്നതുമെല്ലാം കാരണം വാഹന ഗതാഗതം അങ്ങേയറ്റം ദുരിതമയമാണ്. മിക്ക ബസ്സുകളും ട്രീപ്പുകള്‍ ഒഴിവാക്കുകയാണ്. ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ ഈ റോഡില്‍ പൂര്‍ത്തിയായിട്ടില്ല.

Leave a Reply

Your email address will not be published.