കായണ്ണ ഭഗവതി ക്ഷേത്രം ചിറ ബഹുജനപങ്കാളിത്തത്തോടെ നവീകരിക്കും

കായണ്ണ ഭഗവതിക്ഷേത്രം ചിറ ബഹുജന പങ്കാളിത്തത്തോടെ നവീകരിക്കാന്‍ തീരുമാനമായി. കാടുമൂടി കിടക്കുന്ന അവസ്ഥയിലാണ് ചിറയിപ്പോഴുള്ളത്. ഇതിനാൽ ചിറയില്‍ മാലിന്യ നിക്ഷേപവും ഉണ്ട്. ഇതേ തുടര്‍ന്ന് നവീകരണത്തിന് സാധ്യതതകള്‍ തേടുന്നത്.

കല്‍പ്പടവുകള്‍ ഇടിഞ്ഞും കാടുമൂടിയും പായലും ചെളിയും നിറഞ്ഞു കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കായണ്ണ ഭഗവതിക്ഷേത്രം ചിറ ഒരു കാലത്ത് പ്രദേശത്തെ പ്രധാന ആകര്‍ഷണമായിരുന്നു. പൊതുജന സഹകരണത്തോടെ ആദ്യഘട്ടത്തില്‍ മണ്ണും ചെളിയും നീക്കം ചെയ്യും. ഒരേക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഭഗവതിക്ഷേത്രം ചിറയില്‍ മാസങ്ങള്‍ക്കുമുന്‍പ് സമൂഹവിരുദ്ധര്‍ കോഴിയറവുമാലിന്യം നിക്ഷേപിച്ചത് വലിയ രോഷത്തിന് കാരണമായിരുന്നു. പ്രദേശവാസികളില്‍ നിന്ന് ധനസമാഹരണം നടത്തി ചിറയിലെ കാടുകളും പായലും മണ്ണും ചെളിയും നീക്കം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രം ചിറ നവീകരിക്കുന്നതോടെ കായണ്ണ പ്രദേശത്തെ കിണറിലെ ജലനിരപ്പ് ഉയരുകയും ജലക്ഷാമത്തിനു പരിഹാരമാവുകയും ചെയ്യും, ചിറയ്ക്ക് സമീപത്തായി കാവും സ്ഥിതി ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂവം മരം കാവിലെ പ്രധാന ആകര്‍ഷണമാണ്. പഴക്കമുള്ള പൂമരത്തെ തറകെട്ടി സംരക്ഷിച്ചുവരുന്നത് സംസ്ഥാനത്താദ്യമായിരിക്കും. 10 ലക്ഷം രൂപയാണ് കുളം നവീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള പ്രവർത്തി നടത്താന്‍ സര്‍ക്കാരില്‍ നിന്നോ ധന കാര്യസ്ഥാപനങ്ങളില്‍ നിന്നോ സഹായം ലഭിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published.