പുതിയ എഴുത്തുകാരെ കണ്ടെത്തി അവർക്ക് വേദിയൊരുക്കുന്ന നവതൂലിക സാഹിത്യ കൂട്ടായ്മയുടെ പ്രവർത്തനം വിപ്ലവാത്മകമാണെന്നും എഴുത്തുകാർക്കിടയിൽ മുഖ്യധാരയെന്നോ രണ്ടാംകിടയെന്നോ വേർതിരിവില്ലെന്നും പ്രശസ്ത കവിയും നിരൂപകനുമായ ശൈലൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന നവതൂലികയുടെ അഞ്ചാം വാർഷികാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പ്രമുഖർ അണിനിരന്ന ചടങ്ങിൽ കലാഭവൻ മണികണ്ഠൻ മുഖ്യാഥിതിയായി. യുവകവി നിഖിലേഷ് നടുവണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ” മധുരം മലയാളം, സ്മൃതി മധുരം, കവിതചങ്ങല, കുടുംബശ്രീ, വെയിൽചില്ലകൾ പൂക്കുമ്പോൾ, മേടകാറ്റിലെ വിഷുപക്ഷികൾ എന്നീ ആറു കൃതികളുടെ പ്രകാശനം നടന്നു. നവതൂലിക വൈസ്പ്രസിഡന്റ് ബിനാജ് ഭാർഗ്ഗവി ആമുഖഭാഷണം നടത്തി. എ. കെ. അബ്ദുൽ മജീദ്, രഘുനാഥ് കൊളത്തൂർ, സൂര്യ തെക്കയിൽ എന്നിവർ വിശിഷ്ടാതിഥികൾ ആയ ചടങ്ങിൽ സാജിത, മധു നമ്പ്യാർ, കമല സത്യനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എഴുത്തുകാരൻ ഫെബിൻ പെരിങ്ങാല സ്വാഗതവും എഴുത്തുകാരി സജിനി മനോജ് നന്ദിയും പറഞ്ഞു.
