സെൻസസ് മുന്നൊരുക്കങ്ങളിലേക്ക് കേരളം; ബ്ലോക്ക് നിർണയം ഈ മാസം

തെരഞ്ഞെടുപ്പ് ചൂട് കെട്ടടങ്ങിയതിന് പിന്നാലെ സെൻസസ് മുന്നൊരുക്കങ്ങളിലേക്ക് സംസ്ഥാനം. ഒന്നാംഘട്ടത്തിൽ നടക്കുന്ന ഭവന സെൻസസിനുള്ള ബ്ലോക്ക് (ഹൗസ് ലിസ്റ്റിങ് ബ്ലോക്ക്-എച്ച്.എൽ.ബി) തയാറാക്കൽ ജോലികൾ ഏപ്രിൽ അവസാനത്തോടെ ആരംഭിക്കാനാണ് സെൻസസ് ഡയറക്ടറേറ്റിന്‍റെ തീരുമാനം. കെട്ടിടങ്ങളെ 250 മുതൽ 300 വരെയുള്ള ബ്ലോക്കുകളായി തിരിച്ചാണ് ക്രമീകരണം. ഓരോ ബ്ലോക്കിനും ഓരോ എന്യൂമറേറ്ററെ നിയോഗിക്കും.

             ഭവന സെൻസസ് പ്രവർത്തനങ്ങളുടെ ഏറ്റവും ചെറിയ യൂനിറ്റാണ് എച്ച്.എൽ.ബികൾ. കേരളത്തിലെ ജനസാന്ദ്രതയും തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും സവിശേഷ സാഹചര്യവും പരിഗണിച്ച് ഓരോ ബ്ലോക്കിലെയും കെട്ടിടങ്ങളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്. രണ്ടാംഘട്ടത്തിൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിനും (പോപുലേഷൻ എന്യൂമറേഷൻ -പി.ഇ) ബ്ലോക്കുകൾ നിശ്ചയിക്കണം. 700-800 പേർ ഉൾക്കൊള്ളുന്നതാണ് പി.ഇ ബ്ലോക്കുകൾ. ഇവ പിന്നീടാകും നിശ്ചയിക്കുക.

       ഭവനസർവേക്കുള്ള ബ്ലോക്കുകൾ ക്രമീകരിക്കുന്നതിന് സമാന്തരമായി ഉദ്യോഗസ്ഥരുടെ പരിശീലനം ഏപ്രിലിൽതന്നെ ആരംഭിക്കും. ഏപ്രിൽ 18ന് കലക്ടർമാരുടെ യോഗം സെൻസസ് ഡയറക്ടർ വിളിച്ചിട്ടുണ്ട്. കലക്ടർമാരാണ് അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫിസർമാർ. കലക്ടർമാരുടെ യോഗത്തിന് പിന്നാലെ താലൂക്ക്-മുനിസിപ്പൽതല ചുമതലയുള്ള ‘ചാർജ് സെൻസസ് ഓഫിസർ’മാരായ തഹസിൽദാർമാർ, മുനിസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യേഗസ്ഥരുടെ പരിശീലനം ഏപ്രിൽ 20 മുതൽ 25 വരെ നടക്കും.

            എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഉൾപ്പെടെ ഏകദേശം 70,000 പേരെ സംസ്ഥാനത്ത് സെൻസസ് പ്രവർത്തനങ്ങൾക്കായി വിന്യസിക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ആറ് എന്യൂമറേറ്റർമാർക്ക് ഒരു സൂപ്പർവൈസർ എന്ന നിലയിലാണ് ക്രമീകരണം. സെൻസസ് പ്രവർത്തനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ 2027 മാർച്ച് 31 വരെ സ്ഥലംമാറ്റരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.മാത്രമല്ല, സെൻസസ് നടപടികൾ കഴിയുംവരെ ജില്ലകൾ, താലൂക്കുകൾ, വില്ലേജുകൾ, വാർഡുകൾ തുടങ്ങി ഭരണ യൂനിറ്റുകളുടെയും പൊലീസ് സ്റ്റേഷനുകളുടെയും അതിർത്തികളിൽ മാറ്റംവരുത്താനും സംസ്ഥാനങ്ങൾക്ക് കഴിയില്ല. എന്യൂമറേഷൻ ബ്ലോക്കുകൾ കൃത്യമായി നിർണയിക്കാനും ഡാറ്റയിൽ പിഴവുകൾ വരാതിരിക്കാനും ഇത് അനിവാര്യമാണ്.

Leave a Reply

Your email address will not be published.