അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്കാന് കുടുംബം തീരുമാനിച്ചു. മകനെ തള്ളിയിട്ട് കൊന്നതാണെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.
കോളേജ് അധികൃതരില്‍നിന്ന് നിരന്തരം ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് നിതിന്‍ രാജിന്റെ സഹോദരി നിഖിതയും സഹോദരി ഭര്‍ത്താവ് അശോക് കുമാറും ആരോപിക്കുന്നത്. ഗുരുതരമായ ജാതി അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നിഖിത പറഞ്ഞു. “തെരുവ് പട്ടി” എന്ന് വിളിക്കുകയും, എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തതായി അവര്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് നിതിന്‍ താഴേക്ക് വീണത്. അവിടെ പോകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും, പല വിദ്യാര്‍ഥികള്‍ക്കും സമാനമായ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും നിഖിത പറഞ്ഞു.
കോളേജ് അധികൃതര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് അശോക് കുമാര്‍ ആരോപിച്ചു. ക്ലാസ് മുറിയില്‍ വെച്ച് “തെരുവ് പട്ടി” എന്ന് വിളിച്ച് എച്ച്ഒഡി അധിക്ഷേപിച്ചെന്നും, സംഭവത്തിന് മുമ്പ് നിതിന്‍ സഹോദരിയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളായിരുന്ന നിതിന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
പ്ലസ് ടു കഴിഞ്ഞ് സ്വയം പഠിച്ച് സീറ്റ് നേടിയ വിദ്യാര്‍ഥിയായ നിതിന്‍, തുടക്കത്തില്‍ തന്നെ റാഗിംഗിന് ഇരയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ചില അധ്യാപകരെ ഭയന്ന് മറ്റ് വിദ്യാര്‍ഥികള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അശോക് കുമാര്‍ പറഞ്ഞു. സമാന സംഭവങ്ങളില്‍ മുമ്പ് നല്കിയ പരാതികളിലും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം.
അതേസമയം, നിതിന്‍ രാജിന്റെ മൃതദേഹം തിരുവനന്തപുരം പുതുക്കുളങ്ങരയിലെ വീട്ടിലെത്തിച്ചു. അധ്യാപകരില്നിന്നുണ്ടായ ദുരനുഭവങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന സൂചന നല്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വീട്ടുകാരെ പരിഹസിക്കുകയും, കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ സമീപിക്കാനാണ് തീരുമാനം.
