ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിൽ

ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ  അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ ആചാരത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം വാദിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച 246 പേജുള്ള വാദമുഖങ്ങളിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നിലപാടുള്ളത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസിൽ പുനഃപരിശോധനാ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ് തുടങ്ങിയവരടങ്ങുന്ന വിപുലമായ ബെഞ്ച് ഇന്ന് മുതൽ വാദം ആരംഭിക്കും. വിശ്വാസപരമായ കാര്യങ്ങളിൽ കോടതികൾ തീർപ്പ് കൽപ്പിക്കരുത്. യുവതി പ്രവേശനം അനുവദിക്കുന്നത് ആരാധനാലയത്തിന്റെ സ്വഭാവത്തെ ബാധിക്കും. യുവതി പ്രവേശനത്തിൽ നേരിട്ട് നിലപാട് വ്യക്തമാക്കാതെ, മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് കേരളത്തിന്റെ നിർദ്ദേശം. പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്ന സർക്കാർ, എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ സമയം തേടിയിട്ടുണ്ട്.

യുവതി പ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡിന്റെയും നീക്കം. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ബോർഡിനായി ഹാജരാകും. ശബരിമല കേസിനൊപ്പം തന്നെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ, മുസ്ലിം ബോറ വിഭാഗത്തിലെ ചേലകർമ്മം തുടങ്ങിയ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിശോധിക്കും. ഇന്ന് മുതൽ വ്യാഴം വരെ വാദം നടക്കും. ഏപ്രിൽ 14, 15, 16 തീയതികളിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം നടക്കും.

Leave a Reply

Your email address will not be published.