യുഡിഎഫിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര വാഗ്ദാനം പ്രചരിപ്പിക്കാൻ രമേഷ് പിഷാരടിയും കെ സി വേണുഗോപാലും ബസ് യാത്ര നടത്തി

യുഡിഎഫ് വാഗ്ദാനമായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയെക്കുറിച്ചുള്ള പ്രചരണാർത്ഥം പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയും രമേഷ് പിഷാരടിയും കെ സി വേണുഗോപാലും ബസ് യാത്ര നടത്തി. കഴിഞ്ഞ ദിവസം പാലക്കാട് കോട്ടമൈതാനത്ത് നിന്നാണ് ഇരുവരും കെഎസ്ആര്‍ടിസി ബസ് യാത്ര നടത്തിയത്. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനുമായിരുന്നു ബസ് യാത്ര.

                യാത്രക്കാരായ ആളുകള്‍ മുഴുവന്‍ പദ്ധതിയെ വലിയതോതില്‍ സ്വീകരിക്കുമെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയതെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍തന്നെ പദ്ധതി നടപ്പാക്കുമെന്നും കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ ആക്കുന്ന പദ്ധതിയാണ് ഇത് എന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീയാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്‌സിഡിയായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.

              ദൈനംദിന ജോലികള്‍ക്കും പഠനത്തിനുമായി ബസ്സിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി ഒരു വലിയ സാമ്പത്തിക ആശ്വാസമാകുമെന്ന പ്രതീക്ഷയും കെസി വേണുഗോപാല്‍ പങ്കുവെച്ചു. ഇത് വെറുമൊരു വാഗ്ദാനമല്ലെന്നും യുഡിഎഫിന്റെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്നതാണ് ഇന്ദിരാ ഗ്യാരണ്ടിയുടെ ലക്ഷ്യമെന്നും കെ സി പറഞ്ഞു. ബസ്സിലെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുകളിലെ തിളക്കം ഈ പദ്ധതിയുടെ വിജയമാണ് സൂചിപ്പിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. യാത്രക്കാരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും തമാശകള്‍ പറഞ്ഞും പിഷാരടിയും യാത്രയിൽ ഒപ്പം കൂടി.

Leave a Reply

Your email address will not be published.