നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന ‘ഹോം വോട്ടിങ്’ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. തെരഞ്ഞെടുപ്പ് കമീഷന്‍റേ പ്രത്യേക നിർദേശപ്രകാരം ഏപ്രിൽ നാല് വരെ നീണ്ടുനിൽക്കുന്ന ആറ് ദിവസത്തെ പ്രക്രിയയിലൂടെയാണ് ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരമൊരുക്കുന്നത്.നേരത്തെ 12 ഡി ഫോം മുഖേന അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ സൗകര്യം ലഭ്യമാകുക.
മൊബൈൽ പോളിങ് ടീമുകൾ നേരിട്ടെത്തിയാണ് വോട്ട് ശേഖരിക്കുന്നത്. സുതാര്യത ഉറപ്പാക്കുന്നതിനായി പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്‍റുമാർ, മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ ഭവനങ്ങളിലും എത്തുക.
ഹോം വോട്ടിങ് സുഗമമാക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി ജില്ല തലങ്ങളിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പോളിങ് പ്രക്രിയ നടക്കുകയെന്ന് ജില്ല കളക്ടർമാർ വ്യക്തമാക്കി.
