സ്കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്ത അധ്യയനവർഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്കൂൾസുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്.ബസിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് നേരത്തേ നിബന്ധനയുണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനുകളെ സമീപിക്കണമെന്ന് സ്കൂളധികൃതരോട് സുരക്ഷാ മാന്വലിൽ പറയുന്നു.
നേരത്തേ സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്ക് മോട്ടോർവാഹനവകുപ്പ് പോലീസ് ക്ലിയറൻസ് വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, എല്ലായിടത്തും ഇത് ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. അതിൽ ഡ്രൈവർമാരെന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ സ്കൂൾ ബസുകളുടെ കാര്യത്തിൽ ജീവനക്കാർ എന്നാണ് പറഞ്ഞിട്ടുള്ളത്.അതിനാൽ ഡ്രൈവർമാർക്കു പുറമെയുള്ള ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് ആവശ്യമായിവരും. മറ്റ് വാഹനങ്ങളിൽ സ്കൂളിലേക്കെത്തുന്നവരുടെ രക്ഷിതാക്കൾ അതിലെ ഡ്രൈവർമാർ മുൻപ് കേസിൽ ഉൾപ്പെട്ടവരല്ലെന്ന് ഉറപ്പാക്കണമെന്ന നിർദേശവും സുരക്ഷാ മാന്വലിലുണ്ട്.
