നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ലയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 9,26,250 രൂപ പിടികൂടി. എലത്തൂർ മണ്ഡലത്തിൽനിന്ന് 4,26,250 രൂപയും നാദാപുരം മണ്ഡലത്തിൽനിന്ന് 5,00000 രൂപയുമാണ് പിടിച്ചെടുത്തത്. ഇതുവരെ 30,08,750 രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിൻ്റെ ചിലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും
ഫ്ലയിങ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെൽ നോഡൽ ഓഫീസർ കെ പി മനോജൻ അറിയിച്ചു.
