കനത്ത വേനല്‍ച്ചൂടിലും പോരാട്ട വീര്യത്തോടെ പ്രവീണും ദാസനും പ്രഫുല്ലും

ഇതുവരെ കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് പോരാട്ടമാണ് കൊയിലാണ്ടിയില്‍ നടക്കുന്നത്. രണ്ടു തവണ കൊയിലാണ്ടി നഗരസഭ ചെയര്‍മാനും രണ്ടു തവണ എം എല്‍ എയുമായ കെ.ദാസനോട് ഡി സി സി പ്രസിഡന്റ് അഡ്വ കെ.പ്രവീണ്‍ കുമാര്‍ കടുത്ത പോരാട്ടമാണ് നടത്തുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബി ജെ പി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണനും ശക്തമായി രംഗത്തുണ്ട്.

കെ.പ്രവീണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും അതിന് മുമ്പ് തന്നെ അദ്ദേഹം കളത്തില്‍ നിറഞ്ഞിരുന്നു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹം സാന്നിധ്യമറിയിച്ചു കഴിഞ്ഞു. പരമാവധി കുടുംബയോഗങ്ങളിലും വാര്‍ഡുതല കണ്‍വെന്‍ഷനുകളിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. പ്രധാന വ്യക്തികളെ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. പയ്യോളി മുതല്‍ കോരപ്പുഴ വരെയുളള കടലോര ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി വരുന്നു. കൊയിലാണ്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നടേരി മേഖലയിലും പ്രവീണ്‍ എത്തി വോട്ട് തേടി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ പ്രവീണ്‍ ഹാര്‍ബറിലെത്തി മത്സ്യ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.

കെ.ദാസന്‍ മുന്‍ എം എല്‍ എയായതിനാല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ല. മത്സ്യ തൊഴിലാളി മേഖലയിലാണ് ദാസന്‍ ഏറെ ശ്രദ്ധിക്കുന്നത്. പിണറായി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളാണ് ദാസന്‍ പ്രചരണായുധമാക്കുന്നത്. ശക്തമായ വെയിലായതിനാല്‍ അതിരാവിലെ തന്നെ അദ്ദേഹം പ്രചരണത്തിനിറങ്ങും.

ബി ജെ പി സ്ഥാനാര്‍ത്ഥി സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ചുറുചുറുക്കോടെ മണ്ഡലമാകെ ഓടി നടന്നു വോട്ട് തേടുകയാണ്. ബി ജെ.പി നേതാക്കളും പ്രവര്‍ത്തകരോടുമൊപ്പമാണ് അദ്ദേഹം മണ്ഡലമാകെ പ്രചരണം നടത്തുന്നത്. മോഡി സര്‍ക്കാറിന്റെ വികസന നേട്ടമാണ് അദ്ദേഹം പറയുന്നത്.

കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റികളും, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകള്‍ കൂടി ചേര്‍ന്നതാണ് കൊയിലാണ്ടി നിയോജക മണ്ഡലം. കൊയിലാണ്ടി മണ്ഡലത്തിന് ഇടത് പക്ഷത്തേയും, യു.ഡി.എഫിനേയും മാറി മാറി വിജയിപ്പിച്ച ചരിത്രമുണ്ട്. യു. ഡി.എഫിലെ അഡ്വ.പി.ശങ്കരനും, എം.ടി. പത്മയും വിജയിച്ച് മന്ത്രിമാരായ മണ്ഡലമാണിത്. പി.വിശ്വനും, കെ. ദാസനും ശേഷം കഴിഞ്ഞ തവണ വിജയിച്ച പരേതയായ കാനത്തില്‍ ജമീല 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിരാളിയായ കോണ്‍ഗ്രസിസിലെ എന്‍.സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്.കാനത്തില്‍ ജമീലയ്ക്ക് 75,628 വോട്ടുകളും എന്‍ .സുബ്രഹ്മണ്യന് 67156 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന് 17,555 വോട്ടും ലഭിച്ചു.

എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് ഷാഫി പറമ്പിലിന് കൊയിലാണ്ടി മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. അതിന് ശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും യു ഡി എഫ് മേധാവിത്വം നേടി. എല്‍.ഡി. എഫ് കൈവശം വെച്ചിരുന്ന ചേമഞ്ചേരി, ചെങ്ങോട്ട്കാവ് പഞ്ചായത്തുകള്‍ തിരിച്ചു പിടിക്കാനായതും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും മൂടാടി പഞ്ചായത്തിലും വിജയത്തിനോടടുത്ത മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതും യു.ഡി.എഫിന് ഇത്തവണ വിജയ പ്രതീക്ഷ നല്‍കുന്നുണ്ട്. പയ്യോളി നഗരസഭയില്‍ വിജയം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം മാറി ചിന്തിക്കുമെന്നാണ് ഇടത് മുന്നണി നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. കൊയിലാണ്ടി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് പ്രധാനമായും ഉയര്‍ത്തി പിടിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റവും വിജയവും ഉണ്ടാകുമെന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published.