പതിനൊന്ന് വർഷത്തിനു ശേഷം 2015-ൽ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി. കേരളത്തിലും തമിഴ്‌നാട്ടിലുമായി യുഎപിഎ ഉൾപ്പെടെ 43 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. നിലവിൽ 16 കേസുകളിൽ വിചാരണ തുടരുകയാണ്. കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസിലുൾപ്പെടെ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ് രൂപേഷിന് പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശ്ശേരി എൻഐഎ ഓഫീസിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ രൂപേഷിനെ ഭാര്യ ഷൈനയും സഹപ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. ചുവന്ന ഷാൾ അണിയിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും സുഹൃത്തുക്കൾ വരവേറ്റു.
പുറത്തിറങ്ങിയ ശേഷം സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് രൂപേഷ് നടത്തിയത്. ജയിലിൽ വെച്ച് താൻ എഴുതിയ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പുറത്തിറക്കാൻ അനുവദിക്കാതിരുന്നതിലൂടെ ഇടതുഭരണം അതിന്റെ അധികാര സ്വഭാവമാണ് കാണിച്ചതെന്ന് രൂപേഷ് കുറ്റപ്പെടുത്തി. ജയിൽ മോചിതനായെങ്കിലും വിചാരണ നേരിടുന്ന ബാക്കി കേസുകളിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
