കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി ജില്ലയിൽ രൂക്ഷമായി തുടരുന്നു. ഹോട്ടലുകളെയും കാറ്ററിങ് സ്ഥാപനങ്ങളിലെയും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡി. കോളജിലെ ഐ.എം.സി.എച്ച് കാന്റീൻ അടച്ചുപൂട്ടി.
രോഗികൾക്കും ബന്ധുക്കൾക്കുമുൾപടെ പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സി.എച്ച് സെന്റർ പ്രവർത്തനത്തെയും പാചകവാതക പ്രതിസന്ധി ബാധിച്ചു. ഭക്ഷണ വിഭവങ്ങളിൽ ക്രമീകരണം വരുത്തി തൽക്കാലം മുന്നോട്ട് പോവുകയാണെന്ന് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി എം.വി. സിദ്ദീഖ് മാസ്റ്റർ പറഞ്ഞു. ഹോട്ടലുകളിൽ രണ്ട് ദിവസമായി വാണിജ്യ ഗ്യാസ് വിതരണം മുടങ്ങിയതിനാൽ പ്രതിസന്ധി രൂക്ഷമായെന്ന് ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹി രൂപേഷ് കോളിയോട്ട് പറഞ്ഞു.
പാചക ഗ്യാസിന് പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും ദിനേന പ്രതിസന്ധി രൂക്ഷമാവുകയാണ്. പെരുന്നാൾ സീസൺ ആയതിനാൽ നഗരത്തിൽ തിരക്കേറി. ഈ തിരക്ക് ഹോട്ടലുകളിലും ഉണ്ട്. എത്ര ദിവസം ഹോട്ടലുകൾക്ക് ഈ നിലയിൽ മുന്നോട്ട് പോകാനാവുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. അതിനിടെ വിറക് ഉപയോഗിച്ച് പാചകത്തിന് വീടുകളിലും ഹോട്ടലുകളിലും ശ്രമം നടക്കുന്നുവെങ്കിലും വിറക് കിട്ടാനില്ല. വിറകിന് തീവിലയാണെന്നും പരാതി ഉയർന്നു. പ്രതിസന്ധി തുടർന്നാൽ ഫ്ലാറ്റുകളിൽ ഭക്ഷണമുണ്ടാക്കൽ തിർത്തും പ്രതിസന്ധിയിലാവും. അവിടെ വിറക് അടുപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. പ്രതിസന്ധിയെ തുടർന്ന് ഹോസ്റ്റലുകളും പെയിങ് ഗസ്റ്റ് സംവിധാനങ്ങളും നിലച്ചു.
