കോഴിക്കോട് അമ്മത്തൊട്ടിലിൽ തുടർച്ചയായി രണ്ടാം ദിവസവും പുതിയ അതിഥിയെത്തി. വ്യാഴാഴ്ച രാത്രി 10.37-ന് ഒരു ആൺ കുട്ടിയെ ലഭിച്ചതിനു പിന്നാലെ വെള്ളിയാഴ്ച പകൽ 3.30 -ന് 3.200 കി.ഗ്രാം ഭാരവും ഒരു മാസം പ്രായവും വരുന്ന മറ്റൊരു ആൺകുട്ടി കൂടി എത്തി.
യുദ്ധാനന്തരമുള്ള സമാധനത്തിൻ്റെ ആരവം എന്ന അർഥത്തിൽ ആരവ് എന്ന പേരും യുദ്ധാനന്തരമുള്ള ശാന്തതയുടെ പ്രതീക്ഷയുമായി ‘നീരവ്’ എന്ന പേരുമാണ് കുരുന്നുകൾക്കിട്ടത്. കോഴിക്കോട് അമ്മത്തൊട്ടിലിലെ അഞ്ചാമത്തെ കുരുന്നാണ് നീരവ്.
കുരുന്നിൻ്റെ വരവറിയിച്ചു കൊണ്ട് പതിവുപോലെ തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇൻ്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിന് തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂർണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.
ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സ്വീകരിച്ച് സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ ആഗസ്തിലാണ് കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
