ചിത്രകലയിലെ അദ്ഭുത ബാലൻ എഡ്മണ്ട് തോമസ് ക്ലിൻ്റിൻ്റെ ഓർമ്മയ്ക്കായി കൊച്ചിയിൽ ആർട്ഗ്യാലറി തുറന്നു. ജിസിഡിഎ ഒരു കോടി രൂപ ചെലവഴിച്ചാണ് ആർട് ഗ്യാലറി സജ്ജമാക്കിയത്. രണ്ട് ചിത്രപ്രദർശന ഹാളുകൾ, തിയേറ്റർ, കഫറ്റീരിയ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് ആർട്ഗ്യാലറി ഒരുക്കിയിരിക്കുന്നത്.
നാല് പതിറ്റാണ്ട് മുമ്പ് അകാലത്തിൽ വിടപറഞ്ഞ അദ്ഭുത ബാലൻ ക്ലിൻ്റിൻ്റെ കുഞ്ഞുവിരലുകൾ കൊണ്ട് തീർത്ത വർണ്ണചിത്രങ്ങൾ ഇനി ജി സി ഡി എയുടെ ഗ്യാലറിയെ മനോഹരമാക്കും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്നുള്ള ജി സി ഡി എ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ഒന്നാം നിലയിലാണ് 3000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ക്ലിൻ്റ് ആർട് ഗ്യാലറി തുറന്നത്.
ഭൂമിയിൽ, കേവലം 2522 ദിവസം മാത്രം ജീവിച്ച് 25000 ചിത്രങ്ങൾ വരച്ച ക്ലിൻ്റിൻ്റെ കലാസൃഷ്ടികളിൽ ചിലതാണ് ആർട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മകൻ്റെ പേരിൽ തുറന്ന ആർട് ഗ്യാലറി കാണാൻ ക്ലിൻ്റിൻ്റെ അമ്മ ചിന്നമ്മ ജോസഫുമെത്തിയിരുന്നു. തങ്ങൾ പൊന്നുപോലെ സൂക്ഷിച്ച കുഞ്ഞുക്ലിൻ്റിൻ്റെ കലാസൃഷ്ടികൾ ഉത്തരവാദപ്പെട്ട കൈകളിലേയ്ക്ക് കൈമാറുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിന്നമ്മ ജോസഫ് പറഞ്ഞു.
ക്ലിൻറിനെപ്പോലെയുള്ള പ്രതിഭകൾക്ക് സ്മാരകമൊരുക്കുകയെന്ന സാംസ്ക്കാരിക പ്രവർത്തനവും ജി സി ഡി എയുടെ ഉത്തരവാദിത്വമാണെന്ന് ചെയർമാൻ കെ ചന്ദ്രൻ പിള്ളയും പറഞ്ഞു. ജി സി ഡി എ ബജറ്റിൽ വകയിരുത്തിയ ഒരു കോടി രൂപ ചെലവഴിച്ചാണ് ആർട് ഗ്യാലറി സജ്ജമാക്കിയത്. രണ്ട് ചിത്രപ്രദർശന ഹാളുകൾ, തിയേറ്റർ, കഫറ്റീരിയ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് ആർട്ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഗ്യാലറിയുടെ ക്യുറേറ്റർ.
