കോഴിക്കോട്: ശമ്പള വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. വാർഡിലുള്ള രോഗികളെയും ഡിസ്ചാർജ് ചെയ്തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്.
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറൽ മെഡിസിൻ വിഭാഗത്തിലാണ് കൂടുതലും രോഗികളെത്തുന്നത്.ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ആശുപത്രികൾക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
