ആരോഗ്യ മന്ത്രി വീണാജോർജിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരുടെ ജാമ്യഹർജി തലശേരി കോടതി ഇന്ന് പരിഗണിക്കും. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
വധശ്രമം, ഗൂഢാലോചന തുടങ്ങി അതീവ ഗുരുതരമായ ഒമ്പതോളം വകുപ്പുകളാണ് പോലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രിയെ ആയുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഇതിനായി കൃത്യമായ ആസൂത്രണം നടന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാരിനെതിരെയുള്ള സ്വാഭാവികമായ കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടന്നതെന്നും വധശ്രമക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം പ്രതികളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന ജാമ്യഹർജി കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
